ADVERTISEMENT

കോട്ടയം ∙ കെഎസ്ആർടിസി ഡ്രൈവർ യദുവുമായുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ താൻ ബസിലെ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മേയർ ആര്യയുടെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ്. ബസിന്റെ ഫുട്ബോർഡിൽ കയറിനിന്ന് കണ്ടക്ടറോടാണ് സംസാരിച്ചത്. തന്നെയും ആര്യയെയും പറ്റി പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജമാണെന്നും സച്ചിൻ ദേവ് പറഞ്ഞു. സച്ചിൻ ബസിൽ കയറിയോ ഇല്ലയോ എന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വലിയതോതിലുള്ള ചർച്ചകൾ നടന്നിരുന്നു. കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ പേരിലുണ്ടായ വിവാദത്തിനു ശേഷം ആദ്യമായാണ് സച്ചിൻ ദേവ് ഒരു മാധ്യമത്തിനോട് സംസാരിക്കുന്നത്. മനോരമ ഓൺലൈനുമായി സച്ചിൻ സംസാരിക്കുന്നു...

സച്ചിൻ ദേവും ആര്യാ രാജേന്ദ്രനും.  ചിത്രം: ആർ.എസ്. ഗോപൻ∙ മനോരമ
സച്ചിൻ ദേവും ആര്യാ രാജേന്ദ്രനും. ചിത്രം: ആർ.എസ്. ഗോപൻ∙ മനോരമ

∙ വിവാദകാരണമായ സംഭവമുണ്ടായപ്പോൾ സച്ചിനും സ്ഥലത്തുണ്ടായിരുന്നല്ലോ?

അപകടം വരുത്തിവയ്ക്കുന്ന രീതിയിൽ അതിവേഗത്തിലാണ് കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്. പിന്നെ ആര്യയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമെതിരെ അശ്ലീല ചേഷ്ടയും കാണിച്ചു. എന്നാൽ ഈ രണ്ട് വിഷയങ്ങളെയും അപ്പാടെ തമസ്കരിച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്.

∙ എങ്ങനെ ഈ വിഷയത്തെ നേരിടാനാണ് നീക്കം?

നിയമപരമായിത്തന്നെ നേരിടും. എന്നാൽ ചില മാധ്യമങ്ങൾ സാങ്കൽപിക കഥകൾ മെനയുന്നതിന്റെ തിരക്കിലാണ്. സത്യസന്ധമായ വാർത്തകൾ കാണാൻ കഴിയുന്നില്ല. വിശ്വാസ്യത തകർക്കുന്ന രീതിയാലണ് ഭൂരിപക്ഷം മാധ്യമങ്ങളും വാർത്തകൾ നൽകിക്കൊണ്ടിരിക്കുന്നത്. നിങ്ങൾ അത്തരത്തിൽ വാർത്ത കൊടുത്തുവെന്ന് ഞാൻ പറയുന്നില്ല. ഉത്തരവാദിത്തത്തോടു കൂടിയാണ് നിങ്ങൾ വാർത്തകൾ നൽകുന്നത്. 

∙ സച്ചിൻ ബസിൽ കയറിയോ ഇല്ലയോ എന്നതു സംബന്ധിച്ചും വലിയ വിവാദമുണ്ടല്ലോ?

ബസിന്റെ മുന്നിലത്തെ വാതിലിന്റെ ഭാഗത്തുള്ള ഫുട്ബോർഡിലാണ് ഞാൻ കയറിയത്. അങ്ങനെയെങ്കിൽ ബസിൽ കയറിയെന്ന് പറയാം. അവിടെനിന്ന് ഞാൻ കണ്ടക്ടറോട് സംസാരിക്കുകയായിരുന്നു. ആളുകളെ ഞാൻ ഇറക്കിവിട്ടിട്ടില്ല. ഇറങ്ങിപ്പോകണമെന്ന് പറഞ്ഞിട്ടുമില്ല.

∙ സച്ചിൻ യാത്രക്കാരോട് ആക്രോശിച്ച് സംസാരിച്ചുവെന്ന് വരെ വാർത്തകൾ വരുന്നുണ്ട്?

പാർട്ടിയിലൂടെ വളർന്നുവന്ന ഒരാളാണ് ഞാൻ. മനുഷ്യസഹജമായി പ്രതികരിക്കാൻ എനിക്കറിയാം. എന്റെ അമ്മ, സഹോദരി, ഭാര്യ എന്നിവരോട് എനിക്ക് വൈകാരികമായ അടുപ്പമുണ്ട്. യാത്രക്കാരോട് ഞാൻ മോശമായി സംസാരിച്ചിട്ടില്ല. ആത്മാഭിമാനം ഇല്ലാതാക്കി അധികാരത്തിനു വേണ്ടി പായുന്ന ഒരാളല്ല ഞാൻ.

∙ ആര്യ വലിയതോതിലുള്ള സൈബർ ആക്രമണങ്ങളാണല്ലോ നേരിടുന്നത്?

ആര്യയ്ക്കെതിരെ സംഘടിത ആക്രമണമാണ് നടക്കുന്നത്. ആര്യ ഭാഗമല്ലാത്ത വിഷയങ്ങളിലേക്ക് പോലും വലിച്ചിഴക്കുകയാണ്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പല മാധ്യമങ്ങളും വാർത്തകൾ നൽകുന്നത്.

∙ സംഘടിത ആക്രമണത്തിൽ വിഷമമുണ്ടോ?

വ്യക്തിപരമായ വിഷമമല്ല വലുത്. പൊതുസമൂഹം ഈ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കില്ല. സ്ത്രീകളെ മോശപ്പെടുത്തുന്നവരെ നാട് അംഗീകരിക്കില്ല. ചെറിയ കാലം മുതൽ ആര്യയും ഞാനുമൊക്കെ വളർന്നതു പാർട്ടി വഴിയാണ്. ഒരുപാട് ആക്രമണങ്ങൾ ഇതിനിടെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ ആക്രമണങ്ങളിലൊന്നും എനിക്കോ ആര്യയ്ക്കോ ആവലാതിയില്ല. എന്നെക്കാളും ആക്രമണങ്ങൾ നേരിടുന്നത് ആര്യയാണ്. ഞാൻ വളർന്നുവന്ന സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ ആക്ഷേപം നടത്താറുണ്ട്. ഒരു പ്രയാസവുമില്ല. ഒരടി പിന്നോട്ടു പോകില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും. 

കെ.എം. സച്ചിൻദേവ് സഹോദരി കെ.എം. സാന്ദ്ര, അമ്മ എം. ഷീജ, അച്ചൻ കെ.എം. നന്ദകുമാർ എന്നിവർക്കൊപ്പം.
കെ.എം. സച്ചിൻദേവ് സഹോദരി കെ.എം. സാന്ദ്ര, അമ്മ എം. ഷീജ, അച്ചൻ കെ.എം. നന്ദകുമാർ എന്നിവർക്കൊപ്പം.

∙ നിലവിലെ വിവാദ വിഷയത്തിലും ഈ ആത്മവിശ്വാസം തന്നെയാണ്?

പിശകുണ്ടെങ്കിൽ‌ ആവാലാതിപ്പെട്ടാൽ മതിയല്ലോ. ഞാനും ആര്യയുമൊന്നും പൊട്ടിമുളച്ചുവന്നവരല്ല. എനിക്ക് 30 വയസ്സും ആര്യയ്ക്ക് 24 വയസ്സുമുണ്ട്. ഇത്രയും കാലത്തെയും ഇനിയുള്ളതുമായ ജീവിതവും പാർട്ടിക്കും ജനങ്ങൾക്കും ഒപ്പമാണ്.

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തിരുവനന്തപുരത്ത് നടന്ന തർക്കത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട്  പൊലീസ്  കഴിഞ്ഞ ദിവസം ബസിൽ പരിശോധന നടത്തിയപ്പോൾ.
മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തിരുവനന്തപുരത്ത് നടന്ന തർക്കത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം ബസിൽ പരിശോധന നടത്തിയപ്പോൾ.

∙ വിവാദത്തിൽ സച്ചിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകൾ അവസാനിപ്പിക്കണം എന്നു തന്നെയല്ലേ?

ഞാൻ ആ ബസിന്റെ ഫുട്ബോർ‌ഡിൽ നിന്നാണ് സംസാരിച്ചതെന്നതിൽ ഉറച്ചുനിൽക്കുന്നു. ഞാൻ സംസാരിച്ച ബസിലെ കണ്ടക്ടർ മാന്യനായിരുന്നു. പറയുന്നത് ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഡ്രൈവറോട് സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അത്രയും സംസ്കാരമില്ലാത്ത രീതിയിലാണ് അയാൾ സംസാരിച്ചത്. യാത്രക്കാരോട് ഒരക്ഷരം ഞാൻ മിണ്ടിയിട്ടുമില്ല. ഈ വിഷയത്തിൽ അധികം സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം മാധ്യമങ്ങൾ അത്തരത്തിലാണ് വാർത്തകൾ കൊടുത്തുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ആര്യയാണ് പരാതിക്കാരി.

English Summary:

Sachin Dev MLA Exclusive Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com