ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം: എൻ. വേണു
Mail This Article
വടകര∙ സിപിഎം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ടി.പി.ചന്ദ്രശേഖരന്റേതെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു. ടി.പി.ചന്ദ്രശേഖരൻ അനുസ്മരണത്തിൽ ഒഞ്ചിയത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
12 വർഷങ്ങൾക്കിപ്പുറം പ്രതികൾക്ക് ശിക്ഷ ഇരട്ടിയാക്കിയതും കീഴ്ക്കോടതി വെറുതെ വിട്ട കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ ഹൈക്കോടതി ശിക്ഷിച്ചതും സിപിഎമ്മാണു കൃത്യം നടപ്പാക്കിയതെന്നതിന് തെളിവാണെന്ന് വേണു പറഞ്ഞു. തുടരന്വേഷണത്തിൽ ഉന്നതരുടെ പങ്ക് കൂടി വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തിരഞ്ഞെടുപ്പു രംഗത്തുള്ളപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി. ഇത് സംഘപരിവാറിന് ഊർജം പകരുന്നതായി. വടകരയിൽ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള വർഗീയ, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി ടി.കെ.സിബി അധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.കെ.രമ എംഎൽഎ, വിശ്വൻ തുടങ്ങിയവർ പങ്കെടുത്തു.
2012 ലാണ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ടിപി വധം. കുറ്റവാളികൾക്ക് ശിക്ഷ വർധിപ്പിച്ചു നൽകിയ കോടതി വിധി ഉൾപ്പെടെ വടകരയിലെ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു.