ബിജെപി പ്രവേശ വിവാദം: ഇ.പി നല്‍കിയ ഗൂഢാലോചനാ പരാതിയില്‍ അന്വേഷണം
Mail This Article
തിരുവനന്തപുരം ∙ താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, ടി.ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇ.പി പരാതി നല്‍കിയത്. ബിജെപിയില്‍ ചേരുന്നതിനായി ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഇ.പി ചര്‍ച്ച നടത്തിയെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ തലേന്ന് പിന്‍മാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണം. ബിജെപി പ്രവേശത്തില്‍നിന്ന് ഇ.പി പിന്‍മാറിയത് പാര്‍ട്ടിയുടെ ഭീഷണി ഭയന്നാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
അതേസമയം, ഇ.പിയുടെ ബിജെപി പ്രവേശത്തെ കുറിച്ചു തന്റെ കയ്യിൽ കൂടുതല്‍ തെളിവുകളില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞുള്ള അറിവു മാത്രമേയുള്ളൂവെന്നും കെ. സുധാകരന്‍ ഇന്ന് മനോരമ ന്യൂസിനോടു പ്രതികരിച്ചിരുന്നു.