അദാനി കമ്പനികൾക്കെതിരെ വീണ്ടും അന്വേഷണം, സെബി നോട്ടീസ്
Mail This Article
ഇടപാടുകളിലെ സുതാര്യതയില്ലായ്മ, ലിസ്റ്റിംഗ് നിയമങ്ങൾ പാലിക്കാത്തത്, മുൻകാല ഓഡിറ്റർ സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവ ചൂണ്ടി കാട്ടി അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. കഴിഞ്ഞ വർഷം ഹിൻഡൻബെർഗ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമാക്കി സെബി അദാനി കമ്പനികൾക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് അദാനി കമ്പനികൾക്ക് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. അദാനി കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്കുള്ള റെഗുലേറ്ററി ഫയലിംഗിൽ ഇത് അറിയിച്ചിട്ടുണ്ട്.
അദാനി പോർട്‌സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോൺ, അദാനി പവർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയ്ക്കാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് 2023 ജനുവരിയിൽ അദാനി കമ്പനിക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
-
Also Read
നമീബിയയിൽ യുപിഐ: പിന്തുണയുമായി ഇന്ത്യ
ഓഹരി വില കൃത്രിമത്വവും കോർപ്പറേറ്റ് വഞ്ചനയും നടത്തുന്നു എന്നതായിരുന്നു ഹിൻഡൻബർഗിന്റെ പ്രധാന ആരോപണങ്ങൾ. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ സെബിയുടെ അന്വേഷണം. ഹിൻഡൻബർഗ് ഉന്നയിച്ചിരുന്ന ആരോപണങ്ങളെല്ലാം ഗൗതം അദാനി നിഷേധിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം അദാനി കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പിന്നീട് കമ്പനികളെല്ലാം തിരിച്ചു കയറി ഓഹരി ഉടമകൾക്ക് നേട്ടം നൽകി. സെബിയുടെ നോട്ടീസ് ലഭിച്ചു എന്ന വാർത്ത വന്നതിൽ പിന്നെ ഇന്ന് അദാനി ഓഹരികളെല്ലാം തളർച്ചയിലാണ്.