ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു
Mail This Article
കോഴിക്കോട്∙ നീതിതേടി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സമരത്തിൽ ഒപ്പമുണ്ടായിരുന്ന നൗഷാദ് തെക്കയിൽ, വി.പി.സുഹറ തുടങ്ങിയവർ ചേർന്ന് ഇവരെ കോട്ടപ്പറമ്പ് ആശുപത്രിയിലും തുടർന്നു ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തു.
പീഡനക്കേസിൽ ഡോ. കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് 10 ദിവസമായി കടുത്ത ചൂടിലും വാഹനങ്ങളുടെ പുകയും പൊടിയും സഹിച്ചും സമരം ചെയ്യുന്നത്. സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
സമരത്തിന് ആധാരമായ വിഷയം സംബന്ധിച്ച അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഉത്തര മേഖല ഐജിയോട് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡിജിപി ഐജിയോട് നിർദേശിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന് ചൊവ്വാഴ്ച അതിജീവിതയെ അറിയിച്ചിരുന്നു. റിപ്പോർട്ട് ലഭിക്കുന്നതു വരെ സമരം ചെയ്യുമെന്നാണു യുവതിയുടെ നിലപാട്.