‘കണ്ടക്ടർ ഡിവൈഎഫ്ഐക്കാരൻ; എംഎല്‍എ ബസിൽ കയറിയപ്പോൾ, സഖാവേ ഇരുന്നോളൂ എന്നു പറഞ്ഞ് എഴുന്നേറ്റു’
Mail This Article
തിരുവനന്തപുരം ∙ മേയര്‍ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ വിഷയത്തിൽ കോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.എല്‍.യദു. മേയർ ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണു ഹർജി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്ന്, യദുവിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. മേയർക്കെതിരായ യദുവിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
അതേസമയം, തര്‍ക്കമുണ്ടായ ദിവസം ബസിലെ കണ്ടക്ടറായിരുന്ന സുബിന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും സച്ചിന്‍ദേവ് എംഎല്‍എ ബസില്‍ കയറിയതു കണ്ടില്ലെന്നത് ഉള്‍പ്പെടെ കണ്ടക്ടര്‍ പൊലീസിനു നല്‍കിയ മൊഴി നുണയാണെന്നും യദു ആരോപിച്ചു. പിന്‍സീറ്റിലാണ് ഇരുന്നതെന്നു പൊലീസിനോടു പറഞ്ഞതും പച്ചക്കള്ളമാണ്, കണ്ടക്ടര്‍ മുന്‍ സീറ്റിലാണ് ഇരുന്നത്.
സച്ചിൻ ദേവ് ബസില്‍ കയറിയപ്പോള്‍ എഴുന്നേറ്റ് സീറ്റ് നല്‍കിയത് കണ്ടക്ടറാണ്. എംഎല്‍എ വന്നപ്പോള്‍ ‘സഖാവേ, ഇരുന്നോളൂ’ എന്നു പറഞ്ഞു മുന്നിലെ സീറ്റ് മാറിക്കൊടുത്തെന്നും യദു ആരോപിച്ചു. മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കണ്ടക്ടറെ സംശയമുണ്ട്. കണ്ടക്ടറും എംഎല്‍എയും അടക്കം ഗൂഢാലോചന നടത്തിയോ എന്നും സംശയമുണ്ട്. തനിക്കെതിരായ ആരോപണങ്ങളില്‍ അഞ്ചുപേരെ എതിര്‍കക്ഷിയാക്കി ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും യദു പറഞ്ഞു.