ADVERTISEMENT

കോഡിങ് സാങ്കേതിക വിദ്യയിലൂടെ വരച്ച ചിത്രങ്ങൾ വൻതുകയ്ക്ക് ലേലത്തിൽ വിറ്റ് ഏഴാം ക്ലാസുകാരൻ. കൊച്ചി കളമശേരി രാജഗിരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ ഋഗ്വേദ് മാനസിന്റെ ചിത്രങ്ങളാണ് എൻഎഫ്ടി(നോൺ ഫൻജിബിൾ ടോക്കൺ) പ്ലാറ്റ്‌ഫോമിലൂടെ 1.72 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്. കോഡിങ്ങിലൂടെ സൃഷ്ടിച്ചെടുത്ത ജനറേറ്റീവ് കലാരൂപം (ജനറേറ്റീവ് ആർട്- കോഡ് ഉപയോഗിച്ചു സൃഷ്ടിക്കുന്ന കല) ഇത്ര ഉയർന്ന തുകയ്ക്ക് എൻഎഫ്ടി ആയി ലേലത്തിൽ വിറ്റ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായി ഋഗ്വേദ്. ഋഗ്വേദിന്റെ ഡോട് വേൾഡ് എന്ന ആനിമേറ്റഡ് ജനറേറ്റീവ് ചിത്രപരമ്പരയാണ്  നേട്ടം സ്വന്തമാക്കിയത്. പൈത്തൺ എന്ന കോഡിങ് ഭാഷയിലാണ് ഋഗ്വേദ് കലാരൂപം സൃഷ്ടിച്ചിരിക്കുന്നത്. എൻഎഫ്ടി സൃഷ്ടികളുടെ വിൽപനയ്ക്കായുള്ള ഫൗണ്ടേഷൻ എന്ന ആപ്പ് വഴിയായിരുന്നു ലേലം. എളമക്കര പാറയിൽ റോഡ് മാനസത്തിൽ ഐബിഎം മീഡിയ കൺസൽറ്റന്റ് മഹേഷ് മാനസിന്റെയും പോഡ്കാസ്റ്റ് ആർട്ടിസ്റ്റ് റെനീഷ്യയുടെയും മകനാണ് 12 വയസ്സുകാരനായ ഋഗ്വേദ്.

 

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന എൻഎഫ്ടി വിപണി ഇന്നു ലോകമാകെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഏതൊരാൾക്കും അയാളുടെ കലാരൂപങ്ങൾ അടക്കമുള്ള ഏതു വസ്തുവും ഡിജിറ്റലാക്കി മാറ്റി എൻഎഫ്ടി വിപണിയിൽ വിറ്റഴിക്കാം. ഇത്തരം സൃഷ്ടികൾ വാങ്ങി സൂക്ഷിക്കുകയും മറിച്ചു വിൽക്കുകയും ചെയ്യുന്ന കലക്ടേഴ്‌സ് ആണ് ഇതു ലേലത്തിൽ പിടിക്കുക. വാങ്ങുന്നയാൾ പിന്നീട് മറിച്ചുവിറ്റാലും അതിന്റെ ഒരു നിശ്ചിത ശതമാനം കലാകാരന് കിട്ടിക്കൊണ്ടിരിക്കും എന്നതാണ് എൻഎഫ്ടിയുടെ മറ്റൊരു പ്രത്യേകത. ബ്ലോക്ക്ചെയിനിലെ പൊതു ലഡ്ജറിൽ ഈ എൻഎഫ്ടി കൈമാറ്റങ്ങൾ രേഖപ്പെടുത്തി വയ്ക്കുകയാണ് ചെയ്യുക. അതിനാൽ സൃഷ്ടിക്കു രൂപ മാറ്റം വരുത്താനോ, കൈമാറ്റ ചരിത്രത്തിലും മൂല്യത്തിലും കൃത്രിമം ചെയ്യാനോ പുറത്തുനിന്നൊരാൾക്ക് സാധ്യമല്ല. 

 

അമിതാഭ് ബച്ചന്റെ പഴയ സിനിമയുടെ പോസ്റ്റർ, ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ ആദ്യ ട്വീറ്റ്, നടി റിമ കല്ലിങ്കലിന്റെ പെയിന്റിങ് എന്നിവ ഈ അടുത്ത് വൻ തുകയ്ക്ക് എൻഎഫ്ടി ആയി വിറ്റു പോയിരുന്നു. കലാസൃഷ്ടികൾ എൻഎഫ്ടിയായി ലക്ഷക്കണക്കിനു രൂപയ്ക്കു വിൽക്കുന്ന മലയാളികളും രംഗത്ത് സജീവമാണ്. 

 

കോവിഡ് കാലത്ത് സ്‌കൂൾ അടച്ചപ്പോഴാണ് ഋഗ്വേദ് മാനസ് കോഡിങ് പഠനം ആരംഭിച്ചത്. ആദ്യമായി പഠിച്ചത് എച്ച്ടിഎംഎൽ ആയിരുന്നു. ഡബ്ല്യുത്രീ സ്‌കൂൾസ് എന്ന സൗജന്യ സൈറ്റിലൂടെയായിരുന്നു പഠനം. തുടർന്ന് വിനോദത്തിനായി വെബ്‌സൈറ്റുകൾ ക്രിയേറ്റ് ചെയ്തു തുടങ്ങി. ഇതിന്റെ തുടർച്ചയായിട്ടാണ് പൈത്തൺ എന്ന കോഡിങ് ഭാഷ പഠിക്കുന്നത്. ഓൺലൈനിൽ ഇതു പഠിപ്പിക്കുന്ന യുഡെമി പോലുള്ള ഒട്ടേറെ സൈറ്റുകളുണ്ട്. യൂട്യൂബും പ്രധാന പഠനമാർഗമായിരുന്നു. സ്‌കൂൾ പഠനത്തിന്റെ ഇടവേളയിൽ പൈത്തൺ ഭാഷ ഉപയോഗിച്ച് ചെറിയ ആപ്പുകളും ഗെയിമുകളും സൃഷ്ടിച്ചു. ഐടി കമ്പനിയിൽ ഡിസൈനർ ആയ പിതാവിന്റെ ജോലി എളുപ്പമാക്കാനുള്ള ചില ആപ്പുകളും ഋഗ്വേദ് വികസിപ്പിച്ചു നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ജനറേറ്റീവ് ആർട് എന്ന കലാരൂപത്തിലേക്ക് ഋഗ്വേദ് എത്തുന്നത്. തുടർന്ന് കോഡുകളിലൂടെ ചിത്രരചന ആരംഭിച്ചു. ആ ചിത്രങ്ങൾ ഋഗ്വേദ് മാനസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. എൻഎഫ്ടി ലോകത്ത് ജനറേറ്റീവ് ആർട്ടിന് വലിയ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞ്, പിതാവിന്റെ സഹായത്തോടെ വിൽപനയ്ക്കായി പരീക്ഷണാർഥം അവ ഇടുകയായിരുന്നു.

 

എന്നാൽ ചിത്രങ്ങൾ ലിസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം ആവശ്യക്കാർ ലേലത്തിൽ പങ്കെടുക്കാനെത്തി. മൂന്നു ചിത്രവും ലിസ്റ്റ് ചെയ്തതിനേക്കാൾ ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോകുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എൻഎഫ്ടി രംഗത്തെ പലപ്രമുഖരും ട്വിറ്ററിൽ ഋഗ്വേദിന് അഭിനന്ദനവുമായി എത്തുകയുണ്ടായി. എൻഎഫ്ടിയിൽ ലേലത്തിന് വയ്ക്കാൻ അൽപം പണച്ചെലവുണ്ട്. എന്നാൽ നോക്കിയിരുന്നാൽ ചില നേരങ്ങളിൽ വളരെ കുറഞ്ഞ തുക ഫീസ് ആയി നൽകി ലിസ്റ്റ് ചെയ്യാം. ക്രിപ്‌റ്റോ കറൻസി അധിഷ്ഠിത ഇടപാടുകളാണ് എൻഎഫ്ടി ലോകത്ത് നടക്കുന്നത്. അത് ഡോളറുകളോ രൂപയോ ആക്കി മാറ്റിയെടുക്കാവുന്ന എക്‌സ്‌ചേഞ്ചുകളുണ്ട്.

 

 

English Summary : Seventh grader sells paintings at auction through NFT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com