ആ സങ്കടം ഉമ്മൻചാണ്ടി ‘കേട്ടു’; സൗജന്യ കേൾവി ശസ്ത്രക്രിയ സാധ്യമായതിന്റെ ഓർമയിൽ അഭിനവ്
Mail This Article
പൂച്ചാക്കൽ ∙ തനിക്ക് ഉദ്യോഗസ്ഥർ നിഷേധിച്ച സൗജന്യ കേൾവി ശസ്ത്രക്രിയ ഉമ്മൻചാണ്ടിയുടെ ഇടപെടലിൽ സാധ്യമായതിന്റെ ഓർമ്മകളിലും അദ്ദേഹത്തിന്റെ വേർപാടിലെ നൊമ്പരത്തിലുമാണ് പാണാവള്ളി പഞ്ചായത്ത് 1–ാം വാർഡ് മംഗലത്ത് എം.ടി. ബാബുവിന്റെയും നിഷയുടെയും മകൻ അഭിനവ് ബാബു (16).
ജന്മനാ കേൾവിശക്തി ഇല്ലായിരുന്നു അഭിനവിന്. കേൾവിശക്തി ഇല്ലാത്ത കുട്ടികൾക്ക് സർക്കാർ ചെലവിൽ സൗജന്യ ശസ്ത്രക്രിയ (കോക്ലിയർ ഇംപ്ലാന്റേഷൻ) നടത്താൻ ഉമ്മൻചാണ്ടി സർക്കാർ ‘ശ്രുതി തരംഗം’ പദ്ധതി പ്രഖ്യാപിച്ചതനുസരിച്ച് അപേക്ഷ നൽകി. ഒട്ടേറെത്തവണ തിരുവനന്തപുരത്തെ ഓഫിസിൽ അടക്കം കയറിയിറങ്ങിയിട്ടും അനുമതി ലഭിച്ചില്ല. 5 വയസ്സ് കഴിഞ്ഞു പോയെന്നു പറഞ്ഞാണ് ഒഴിവാക്കിയത്. 2013 ഫെബ്രുവരിയിൽ തൈക്കാട്ടുശേരി – തുറവൂർ പാലത്തിന്റെ നിർമാണ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിൽ കണ്ടു വിവരങ്ങൾ പറഞ്ഞു.
ശസ്ത്രക്രിയ വിജയകരമായി നടത്താനാകുമെന്നു അഭിനവിനെ ചികിത്സിച്ച ഡോക്ടർ ഉറപ്പ് കൊടുത്തതോടെ അവിടെ വച്ചുതന്നെ ഉമ്മൻചാണ്ടി ഉത്തരവ് ഇടുകയായിരുന്നു. വടുതല ജമാഅത്ത് എച്ച്എസ്എസിലെ ഹയർസെക്കൻഡറി ഒന്നാം വർഷ വിദ്യാർഥിയാണ് അഭിനവ്.