നക്ഷത്ര കൊലപാതകം: കുറ്റപത്രം ഇന്ന്
Mail This Article
മാവേലിക്കര ∙ ആറു വയസ്സുകാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്നു കുറ്റപത്രം വായിക്കും. കഴിഞ്ഞ ജൂൺ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ മഴു ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ നടക്കുന്ന ആലപ്പുഴ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ ഇന്നു പ്രതിയെ നേരിട്ട് ഹാജരാക്കും. ശ്രീമഹേഷ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളി.
സംഭവം നടന്നതിന്റെ 78–ാം ദിവസം മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ടു കോടതി (1) മുൻപാകെ പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത് കുറ്റപത്രം സമർപ്പിച്ചിരുന്നു. ശ്രീമഹേഷ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നര വർഷം വർഷം മുൻപ് ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനർവിവാഹത്തിനു ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. മകൾ ഉള്ളതിനാലാണു പുനർവിവാഹം നടക്കാത്തതെന്ന വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരു വനിതാ സിവിൽ പൊലീസ് ഓഫിസറുമായി ശ്രീമഹേഷിന്റെ വിവാഹം ഉറപ്പിച്ചെങ്കിലും മഹേഷിന്റെ സ്വഭാവത്തിൽ അസ്വാഭാവികത ഉണ്ടെന്നറിഞ്ഞ് വിവാഹത്തിൽ നിന്നു പിൻമാറുകയായിരുന്നു. ഇതിന്റെ വിരോധത്തിൽ മകളെ കൊലപ്പെടുത്തിയ ശേഷം വിവാഹം ആലോചിച്ച പെൺകുട്ടിയെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി വീടിനു സമീപത്തുള്ള ഒരാളെക്കൊണ്ട് മഴു നിർമിച്ചതായും കുറ്റപത്രത്തിലുണ്ട്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം പ്രതി ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പ്രതി ചികിത്സയ്ക്കു ശേഷം ഇപ്പോഴും ജയിലിലാണ്. പ്രതാപ് ജി.പടിക്കൽ ആണ് സ്പെഷൽ പ്രോസിക്യൂട്ടർ.