കുഞ്ചൻ നമ്പ്യാർ സ്മാരകം: തുള്ളൽ ശിൽപം തകർത്ത് കുഴിച്ചു മൂടിയതായി ആക്ഷേപം
Mail This Article
അമ്പലപ്പുഴ ∙ കിഴക്കേനടയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നവീകരണത്തിനിടെ തുള്ളൽ ശിൽപം തകർത്തു കുഴിച്ചു മൂടിയതായി ആക്ഷേപം. എന്നാൽ, ശിൽപം കേടു വരാതെ മാറ്റി വയ്ക്കണമെന്നാണ് സ്മാരക സമിതി തീരുമാനിച്ചതെന്നും തൊഴിലാളികൾ അതു ചെയ്യുന്നതിനിടെ തകർന്നു പോയതാണെന്നും സമിതി ചെയർമാൻ പ്രഫ. എൻ.ഗോപിനാഥപിള്ള അറിയിച്ചു. ശിൽപം ഒരുക്കിയ സി. ഹണി, അനീഷ് തകഴി എന്നിവരും നാട്ടുകാരും സംഭവത്തിൽ പ്രതിഷേധിച്ചു. നിലവിലെ സ്മാരകം പൊളിച്ചു നാലരക്കോടി രൂപയുടെ നവീകരണം നടക്കുകയാണ്. അതിനിടെയാണു ശിൽപവും അതു വച്ചിരുന്ന കോൺക്രീറ്റ് തൂണുകളും പൊളിച്ചത്. ശിൽപം അന്വേഷിച്ചെത്തിയവർ അതു കുഴിച്ചുമൂടിയതായി കണ്ടതോടെയാണ് വിവാദമായത്.
2015 ൽ കെ.സി. വേണുഗോപാൽ എംപിയാണ് ശിൽപം അനാവരണം ചെയ്തത്. കാവാലം നാരായണപ്പണിക്കർ, സ്മാരക സമിതി ചെയർമാൻ വയലാർ ശരത്ചന്ദ്രവർമ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വലിയ കെട്ടിടങ്ങൾ വരെ യന്ത്രസഹായത്തിൽ മാറ്റി സ്ഥാപിക്കാനുള്ള സാങ്കേതിക വിദ്യയുള്ളപ്പോഴാണു ശിൽപം തകർത്തതെന്നു സി.ഹണി പറഞ്ഞു. തുള്ളൽ കലയെ അപമാനിച്ചതായാണു തോന്നിയതെന്നു സ്മാരക സമിതി മുൻ ചെയർമാൻ പ്രഫ. നെടുമുടി ഹരികുമാർ പറഞ്ഞു. പഴയ ശിൽപം നിർമിച്ചയാളെക്കൊണ്ടു തന്നെ പുതിയ ശിൽപം നിർമിച്ച് സ്മാരകത്തിനു സമീപം സ്ഥാപിക്കുമെന്നു പ്രഫ. എൻ.ഗോപിനാഥപിള്ള ഉറപ്പു നൽകി.