ADVERTISEMENT

ചെങ്ങന്നൂർ ∙ 199.13 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന ചെങ്ങന്നൂർ സമ്പൂർണ ശുദ്ധജല പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു മന്ത്രിസഭ അനുമതി നൽകിയതോടെ 1.24 ലക്ഷം പേ‍ർക്കു പ്രയോജനകരമാകുന്ന പദ്ധതി ലക്ഷ്യത്തോട് അടുക്കുന്നു.ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ, ആലാ, പുലിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി പഞ്ചായത്തുകൾ എന്നിവയിലായി 162.96 കിലോമീറ്റർ ദൈർഘ്യം പൈപ്പുകൾ സ്ഥാപിക്കേണ്ട ശുദ്ധജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാണു കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭാ യോഗം പ്രത്യേക അനുമതി നൽകിയത്. നാലു ഘട്ടങ്ങളുള്ള പദ്ധതി കിഫ്ബിയുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. 

33,795 കുടുംബങ്ങൾക്കു നേരിട്ടു പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. ഇതിൽ 26,289 ഗ്രാമീണ ഭവനങ്ങൾക്കും നഗരസഭയിലെ 7506 കുടുംബങ്ങൾക്കും നേരിട്ടും അല്ലാതെയും പ്രയോജനകരമാകുമെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. വെൺമണി പഞ്ചായത്തിനായി പാറച്ചന്തയിൽ 10 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണി, മുളക്കുഴ പഞ്ചായത്തിനായി കളരിത്തറയിൽ 6.5 ലക്ഷം ലീറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണി, രണ്ടു ലക്ഷം ലീറ്റർ ജലസംഭരണി, പ്രധാന ജല വിതരണ പൈപ്പ് സ്ഥാപിക്കൽ, പദ്ധതി നടപ്പാക്കുമ്പോൾ തകരാറിലാകുന്ന റോഡുകളുടെ പുനരുദ്ധാരണം എന്നിവ 3–ാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പമ്പാ നദിക്കു സമീപം അങ്ങാടിക്കൽ കോലാമുക്കത്ത് ട്രാൻസ്‌ഫോ‍മർ റൂമിന്റെ നിർമാണം, 3.08 കിലോമീറ്റർ റോ വാട്ടർ പമ്പിങ് മെയിൻ, നികിരുംപുറം ജലശുദ്ധീകരണശാലയിൽ 14ലക്ഷം ലീറ്റർ ശേഷിയുള്ള ഉന്നതതല സംഭരണി, 14.6 ലക്ഷം ലീറ്റർ ശേഷിയുള്ള ഭൂതല സംഭരണിയുടെ നിർമാണം എന്നിവ പൂർത്തിയായി.രണ്ടാം ഘട്ടത്തിൽ ചെങ്ങന്നൂർ നഗരസഭയ്ക്കായി അങ്ങാടിക്കൽ മലയിൽ സ്ഥാപിക്കുന്ന 15 ലക്ഷം ലീറ്റർ ശേഷിയുള്ള ജലസംഭരണിയും 32 കിലോമീറ്റർ പൈപ്പ് ലൈനും പൂർത്തീകരിച്ചു. മലയിൽ നിർമിക്കുന്ന ജലസംഭരണിയുടെ രണ്ടാമത്തെ ബ്രേസ് ബീം കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ പൂർത്തീകരിച്ചു. തുടർപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com