ADVERTISEMENT

ആലപ്പുഴ ∙ ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിരേഖയാണു മക്മോഹൻ. കാർഗിൽ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ ലഡാക്കിലെ ഒരു പട്ടണവും. പക്ഷേ, കഞ്ഞിക്കുഴി ചെറുവാരണം പുന്നേഴത്ത് വീട്ടിലെത്തുമ്പോൾ ഈ അതിരുകൾ ഒന്നാകുന്നു. മക്മോഹനും കാർഗിലും ഇവിടെ ഒരുമിച്ചു വസിക്കുന്നു. ഇവിടെ ബി.മക്മോഹൻ അച്ഛനാണ്. എം.കാർഗിൽ അദ്ദേഹത്തിന്റെ മകനും. 

അച്ഛനും മകനും പേരു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ ഓർമകളുടെ അതിർത്തിയിൽ രണ്ടു യുദ്ധങ്ങളുടെ വെടിയൊച്ചകൾ മുഴങ്ങും. ഇരുവർക്കും പേരു സമ്മാനിച്ചതു 2 യുദ്ധങ്ങളാണ്. 1962ൽ ഇന്ത്യ–ചൈന യുദ്ധം നടക്കുന്ന സമയത്താണു പുന്നേഴത്ത് വീട്ടിൽ ബാലകൃഷ്ണനും പങ്കജാക്ഷിക്കും മകൻ പിറന്നത്. വാർത്തകളിൽ നിറയെ മക്മഹോൻ രേഖയും യുദ്ധവുമാണ്. മകന് പേരിടാൻ പങ്കജാക്ഷനു രണ്ടാമത് ആലോചിക്കാനുണ്ടായിരുന്നില്ല. മക്മോഹൻ എന്നു വിളിച്ചു.  മക്മോഹൻ പിന്നീട് മൃഗസംരക്ഷണവകുപ്പിൽ ലൈവ് സ്റ്റോക് ഇൻസ്പെക്ടറായി. ആരോഗ്യ വകുപ്പിൽ നഴ്സായ ശാന്തിയെ വിവാഹം കഴിച്ചു. 1999 മേയ് 24ന് ഇരുവർക്കും ഒരു മകൻ പിറന്നു. 

അപ്പോഴേക്കും ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിൽ മറ്റൊരു യുദ്ധം തുടങ്ങിയിരുന്നു. അതിർത്തി കടന്നു കാർഗിലിലേക്കു നുഴഞ്ഞുകയറിയ പാക്ക് ഭീകരരെ തുരത്തി ഇന്ത്യൻ സൈന്യം മുന്നേറുന്ന വാർത്തകൾ വായിച്ചു മക്മോഹൻ മകനു പേരിട്ടു– കാർഗിൽ. പേരു കൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും അച്ഛനും മകനും പറയുന്നു. ഒരു തവണ പരിചയപ്പെട്ടവരാരും പിന്നെ മറക്കാറില്ല. 

 ജോലിക്കു വേണ്ടിയുള്ള ചില അഭിമുഖങ്ങളിൽ ചോദ്യങ്ങൾ അധികവും ഈ പേരിനെ ചുറ്റിപ്പറ്റിയായിരുന്നുവെന്ന് മക്മോഹൻ ഓർക്കുന്നു. സർക്കാർ സർവീസിൽ നിന്നു വിരമിച്ച മക്മോഹനും ഭാര്യ ശാന്തിയും വിശ്രമജീവിതത്തിലാണ്. ജലഗതാഗത വകുപ്പിൽ താൽക്കാലിക ജീവനക്കാരാണു മകൻ കാർഗിൽ. കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വർഷത്തിൽ എം. കാർഗിലിനും 25 വയസ്സായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com