ദേശീയപാത നിർമാണം: കുഴിയെടുക്കൽ; ശുദ്ധജലവിതരണ പൈപ്പ് വീണ്ടും പൊട്ടി
Mail This Article
ചേർത്തല∙ ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കണിച്ചുകുളങ്ങര ജംക്‌ഷനു സമീപം കുഴിയെടുക്കുന്നതിനിടെ ജപ്പാൻ ജലവിതരണ പൈപ്പ് പൊട്ടി. ചേർത്തല മേഖലയിൽ നാലു ദിവസം ജലവിതരണം മുടങ്ങും. ചേർത്തല മേഖലയിൽ തുടർച്ചയായി പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുന്നതിനാൽ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ഇന്നലെ വീണ്ടും പൈപ്പ് പൊട്ടിയത്.
ചേർത്തല നഗരസഭ, പള്ളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ, ചേർത്തല തെക്ക് എന്നീ പഞ്ചായത്തുകളിൽ ഭാഗികമായും കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളിൽ പൂർണമായും ജലവിതരണം മുടങ്ങുന്നത്.രണ്ടാഴ്ച മുൻപു ദേശീയപാത മായിത്തറയിൽ പൈപ്പ് പൊട്ടിയതിനെത്തുടർന്നു മൂന്നു ദിവസം ജലവിതരണം മുടങ്ങിയിരുന്നു.കഴിഞ്ഞ മാസം ചേർത്തല അരൂക്കുറ്റി റോഡിൽ വടക്കുംകരയിലും പൈപ്പ് പൊട്ടിയിരുന്നു.
അറ്റകുറ്റപ്പണികൾ തുടങ്ങാൻ വൈകിയതോടെ ദിവസങ്ങളോളം ജലവിതരണം മുടങ്ങി. തുടർച്ചയായി പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് മന്ത്രി പി.പ്രസാദിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു.പൈപ്പുകൾ പൊട്ടിയാൽ ഉടൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിട്ടുണ്ട്.