കായംകുളം നഗരസഭയ്ക്ക് 18 ലക്ഷത്തോളം രൂപ നഷ്ടമായ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണം പൂർത്തിയായി
Mail This Article
കായംകുളം∙ പച്ചക്കറിക്കൃഷിക്കായി വിത്തും ചട്ടിയും നൽകിയതിൽ 18 ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് നഷ്ടമുണ്ടായെന്നും ഗുണനിലവാരമില്ലാത്ത ചട്ടി വിതരണം ചെയ്തെന്നുമുള്ള ആരോപണത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി. ഓരോ വാർഡിലും 50 വീട്ടിലേക്ക് വീതം ചട്ടിയും പച്ചക്കറി വിത്തും ചട്ടിയിൽ നിറയ്ക്കാനുള്ള വളവും ചെമ്മണ്ണും നൽകുന്നതായിരുന്നു പദ്ധതി. നഗരസഭയിലെ സ്ഥിരസമിതി വഴി കൃഷി വകുപ്പിലൂടെ നടപ്പിലാക്കിയ പദ്ധതിയാണ് ക്രമക്കേട് ആരോപണത്തിൽ മുടങ്ങിയതും വിജിലൻസ് അന്വേഷിച്ചതും. ആരോപണത്തിനാധാരമായ വിവരങ്ങളെല്ലാം വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
പച്ചക്കറി വിത്ത് നിറയ്ക്കേണ്ട ചട്ടികൾക്ക് ഗുണനിലവാരമില്ലെന്നായിരുന്നു തുടക്കത്തിൽ ആരോപണം ഉയർന്നത്. നഗരഭരണ നേതൃത്വത്തിലും ഇത് സംബന്ധിച്ച് അഭിപ്രായ ഭിന്നത ഉയർന്നിരുന്നു. 2022, 2023 പദ്ധതി കാലയളവിലാണ് പദ്ധതി നടപ്പിലാക്കിയത്. റജിസ്റ്റേഡ് സ്ഥാപനങ്ങളിൽ നിന്ന് ചട്ടി വാങ്ങണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും അതിന് തയാറാകാതെ വഴിവക്കിൽ വിൽപനയ്ക്ക് വച്ചിരുന്ന ചട്ടികൾ വാങ്ങി ഗുണഭോക്താക്കൾക്ക് നൽകിയതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതേപ്പറ്റിയും വിജിലൻസ് വിഭാഗം റിപ്പോർട്ട് തേടിയിരുന്നു.
ചെങ്ങന്നൂരിലുള്ള ഒരു ഏജൻസി വഴിയാണ് പച്ചക്കറി വിത്തുകളും ചട്ടികളും വിതരണം ചെയ്യാൻ കൃഷി വകുപ്പ് വകുപ്പ് വഴി നിർദേശം നൽകിയത്. ഇതിനുള്ള തുക നഗരസഭയിൽ നിന്ന് കൃഷി വകുപ്പിന് കൈമാറിയെങ്കിലും യഥാസമയം ഏജൻസിക്ക് നൽകാതിരുന്നതിനാൽ നഗരസഭയ്ക്ക് 18 ലക്ഷം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. അനുവദിച്ച തുക നിർദേശിച്ച ഏജൻസിക്ക് കൈമാറാൻ വൈകിയതിനാൽ പദ്ധതി പണം ചെലവഴിക്കാതെ കിടന്ന് സ്പിൽ ഓവറായി കണക്കാക്കി നഗരസഭ ഫണ്ടിൽ നിന്ന് അടുത്ത വർഷം തുക ഈടാക്കിയതാണ് നഗരസഭയ്ക്കുണ്ടായ നഷ്ടം.