വിളക്കുമരം – നെടുമ്പ്രക്കാട് പാലം നിർമാണം പൂർത്തിയായി; ഡിസംബറോടെ തുറക്കും
Mail This Article
പൂച്ചാക്കൽ ∙ പള്ളിപ്പുറം വിളക്കുമരം – നെടുമ്പ്രക്കാട് പാലം ഡിസംബറോടെ തുറക്കും. പാലം നിർമാണം പൂർത്തിയായി. ഇരുവശങ്ങളിലും അപ്രോച്ച് റോഡുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. മഴ തടസ്സമാകുന്നുണ്ട്. മറ്റു തടസ്സങ്ങളായിരുന്ന വൃക്ഷങ്ങൾ നീക്കൽ, കെഎസ്ഇബിയുടെ വൈദ്യുതക്കമ്പികളും തൂണുകളും നീക്കൽ എന്നിവ കഴിഞ്ഞു. ജല അതോറിറ്റിയുടെ പൈപ്പുകൾ ഇരുകരകളിലേതും നീക്കാനുണ്ട്.
പാലത്തിന്റെ നിർമാണം രണ്ടുപതിറ്റാണ്ടുമുൻപ് തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാൽ വർഷങ്ങളോളം നിലച്ചു. 2016-2017 ൽ കിഫ്ബിയിൽ 20.37 കോടി രൂപ അനുവദിച്ചതോടെയാണ് രൂപരേഖയെല്ലാം മാറ്റി നിർമാണം തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിന്റെ കേരള റോഡ് ഫണ്ട് ബോർഡാണ് നിർമാണ ഏജൻസി. ചേർത്തല - അരൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ചെങ്ങണ്ടക്കായലിനു കുറുകെയാണ് 245 മീറ്റർ നീളത്തിൽ പാലം പൂർത്തിയായിരിക്കുന്നത്. 11 മീറ്റർ വീതിയുമുണ്ട്. 350 മീറ്ററോളമാണ് അപ്രോച്ച് റോഡ്.
അരൂക്കുറ്റി – ചേർത്തല റോഡിലെ വർഷങ്ങൾ പഴക്കമുള്ള ചെങ്ങണ്ടപ്പാലത്തിനു സമാന്തരമായാണ് വിളക്കുമരം പാലം. ദേശീയപാതയിൽ നിർമാണം നടക്കുന്നതിനാൽ അരൂക്കുറ്റി – ചേർത്തല റോഡ് വഴി ഏറെ വാഹനങ്ങൾ പോകുന്നുണ്ട്. ചെങ്ങണ്ട പാലത്തിന്റെ വശങ്ങളിലും കുഴിയും താഴ്ചയുമായിട്ടുണ്ട്.