ടിഡി ജംക്ഷനിലെ കുഴി മൂടിയില്ല; 2 ദിവസങ്ങളിലായി വീണു പരുക്കേറ്റത് 6 പേർക്ക്
Mail This Article
തുറവൂർ∙ ഏറെ തിരക്കേറിയ കുമ്പളങ്ങി തുറവൂർ റോഡിൽ ടിഡി ജംക്‌ഷനു വടക്കുഭാഗത്തു രൂപപ്പെട്ട കുഴി നികത്തുന്നതിന് അധികൃതർ വേണ്ട നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ 2 ദിവസങ്ങളിലായി 6 ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ഇതോടെ 10 ദിവസത്തിനിടെ 29 അപകടങ്ങളിലായി 35 പേർക്കാണു പരുക്കേറ്റത്.
തുറവൂർ അരൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ പാതയിൽ വാഹനങ്ങളുടെ ഒഴുക്കാണ്. ടിഡി ജംക്‌ഷൻ മുതൽ ചാവടി വരെയുള്ള ഭാഗങ്ങളിൽ വർഷങ്ങളായി റോഡ് തകർന്നു കുഴികൾ നിറഞ്ഞിരുന്നു. മാസങ്ങൾക്കു മുൻപ് 50 മീറ്ററോളം ഭാഗത്ത് കോൺക്രീറ്റ് ടൈലുകൾ പാകിയതിനോടു ചേർന്നാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
ടൈൽ പാകിയ ഭാഗവും ടാറിങ്ങും തമ്മിൽ ചേരുന്ന ഭാഗത്ത് വെള്ളം കെട്ടി നിന്നാണു കുഴികൾ വലുതായത്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പാതയാണിത്. തകർന്ന റോഡിലെ കുഴികൾ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്. പാതയോരത്തുള്ള 8 വിദ്യാലയങ്ങളിലേക്കു പോകുന്ന വിദ്യാർഥികളും അധ്യാപകരും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. ചേർത്തലയിൽ നിന്നുള്ള സ്വകാര്യ ബസുകൾ എറണാകുളത്തേക്കു പോകുന്നതും ഇതുവഴിയാണ്.