ദേശീയപാത നവീകരണം നിലച്ചിട്ട് 4 മാസം; കച്ചേരിമുക്ക് ഭാഗത്ത് അപകട ഭീഷണി
Mail This Article
അമ്പലപ്പുഴ ∙ ദേശീയപാതയിൽ കച്ചേരിമുക്ക് ഭാഗത്ത് വാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും ജീവൻ അപകടത്തിൽ. കച്ചേരിമുക്കിലെ ദേശീയപാത നവീകരണം നിലച്ചിട്ട് 4 മാസം കഴിഞ്ഞു. റോഡിലെ കുഴികളിൽ താൽക്കാലിക ടാറിങ് നടത്തി കരാറുകാർ പോയി മണിക്കൂറുകൾക്കുള്ളിൽ വീണ്ടും വൻ കുഴികളായി മാറും. കുഴികളിൽ വാഹനങ്ങൾ വീഴാതിരിക്കാൻ താൽക്കാലികമായി അടയാളം സ്ഥാപിക്കും.
സന്ധ്യ കഴിഞ്ഞാൽ കച്ചേരിമുക്ക് കൂരിരുട്ടിലാകും. അതോടെ അടയാളം കാണാത്ത വാഹന യാത്രക്കാർ കുഴിയിൽ വീഴുന്നതും പരുക്കേൽക്കുന്നതും പതിവാണ്. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾക്ക് താൽക്കാലിക സ്റ്റോപ് അനുവദിച്ചിട്ടുള്ളത് കെ.കെ.കുഞ്ചുപിള്ള സ്കൂളിനു മുൻ ഭാഗത്താണ്. ഇവിടെ കാത്തിരിപ്പു കേന്ദ്രങ്ങളുമില്ല. പൊടി ശല്യവും രൂക്ഷമാണ്.
തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിൽ നിന്നു വരുന്ന കെഎസ്ആർടിസി ബസുകളും ചരക്കു ലോറികളും കച്ചേരിമുക്കിന്റെ തെക്കേ ഡിവൈഡർ ചുറ്റി വലതു വശത്തേക്കു തിരിഞ്ഞാണ് പോകേണ്ടത്. ഇതേ സമയം തോട്ടപ്പള്ളി ഭാഗത്തു നിന്ന് ആലപ്പുഴയിലേക്കും വാഹനങ്ങൾ കടന്നു വരും. ഇതും അപകട സാധ്യത ഇരട്ടിയാക്കുന്നു. കച്ചേരിമുക്കിലെ അശാസ്ത്രീയമായ ഗതാഗത പരിഷ്കാരവും കുഴികളും യാത്രക്കാരെ തീർത്തും നട്ടം തിരിക്കുകയാണ്.കച്ചേരിമുക്കിലൂടെ യാത്രക്കാരുടെ സാഹസിക യാത്രയ്ക്ക് പരിഹാരം വൈകിയാൽ സമരത്തിലേക്കു നീങ്ങുമെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് പറഞ്ഞു.