ADVERTISEMENT

ആലപ്പുഴ ∙ കുടുംബവഴക്കിനെത്തുടർന്ന് വീടിനു തീയിട്ട ശേഷം വയോധികൻ ജീവനൊടുക്കി. കിടപ്പുരോഗിയായ ഭാര്യയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ മകനും ചികിത്സയിലാണ്. ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ നായരാണ്(76) കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. ഭാര്യ ഓമന (73), വീട്ടിൽ ഒപ്പം താമസിച്ചിരുന്ന ഇളയ മകൻ ഉണ്ണിക്കൃഷ്ണൻ (43) എന്നിവരെ  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60% പൊള്ളലേറ്റ ഓമനയുടെ നില ഗുരുതരമാണ്. സംഭവസമയത്ത് ഉണ്ണിക്കൃഷ്ണന്റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. 

വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണു സംഭവം. ഓമനയുടെയും മകന്റെയും കിടപ്പുമുറികളുടെ ജനൽ പുറത്തുനിന്നു തല്ലിത്തകർത്ത ശേഷം അകത്തേക്കു പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊള്ളലേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോഴാണു വീടിനകത്തും തീയിട്ട് ശ്രീകണ്ഠൻ നായർ തൂങ്ങിമരിച്ചത്. കുടുംബാംഗങ്ങളും ഇദ്ദേഹവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. മകന്റെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഈ വീട്ടിൽ നിന്നു മാറിത്താമസിക്കാൻ ശ്രീകണ്ഠൻ നായരോടു നിർദേശിച്ചിരുന്നു. ഇതാകാം പ്രകോപനകാരണമെന്നാണ് കരുതുന്നത്.

ശ്രീകണ്ഠൻനായർക്ക് വീട്ടിൽ മദ്യവിൽപന ഉണ്ടായിരുന്നെന്ന് പൊലീസ് 
ആലപ്പുഴ∙ ശ്രീകണ്ഠൻനായർക്ക് വീട്ടിൽ മദ്യ വിൽപന ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപിച്ച് വീട്ടുകാരുമായി വഴക്കും പതിവായിരുന്നു. വീട്ടിലെ മദ്യവിൽപന ഉണ്ണിക്കൃഷ്ണനും കുടുംബവും എതിർത്തതോടെ  അവരുമായി ശത്രുതയിലായി. ആരുമായും സഹകരിക്കാതെ കഴിയുകയായിരുന്നു. അതിനിടെയാണ് മരുമകൾ രമ്യ ഇയാൾക്കെതിരെ കേസ് കൊടുത്തത്. തലവടി ഗുരുപുരത്തിനു സമീപം സ്വന്തം വീട്ടിലായിരുന്ന രമ്യയും മക്കളും വ്യാഴാഴ്ച രാത്രി തിരികെ എത്തിയെന്നു കരുതിയാകാം പുലർച്ചെ ശ്രീകണ്ഠൻനായർ എല്ലാവരെയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു കരുതുന്നു.

കയ്യിൽ പെട്രോൾ നിറച്ച കുപ്പി; നാട്ടുകാർക്കു നേരെ ഭീഷണി  
ആലപ്പുഴ∙ ശ്രീകണ്ഠൻ നായർ രണ്ടു കുപ്പികളിലായി വീട്ടിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ വൈദ്യുതി വിഛേദിച്ച ശേഷം വീടിനു പുറത്തിറങ്ങി പെട്രോൾ ഒഴിച്ചു. ഭാര്യയുടെയും മകന്റെയും കിടപ്പുമുറികളുടെ ജനലുകൾ തല്ലിപ്പൊളിച്ച ശേഷമാണ് അകത്തേക്കു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. 

മൂത്ത മകൻ കണ്ണൻ കുടുംബസമേതം തൊട്ടടുത്ത വീട്ടിലാണു താമസിക്കുന്നത്. ബഹളം കേട്ട് കണ്ണന്റെ മകൻ അഭിനവ് ജനൽ തുറന്നു നോക്കുമ്പോൾ തീ ആളിക്കത്തുന്നതാണു കണ്ടത്. ഉടൻ വീട്ടുകാരെയും അയൽക്കാരെയും വിളിച്ചു കൂട്ടി. കയ്യിൽ പെട്രോൾ കുപ്പിയുമായി നിന്ന ശ്രീകണ്ഠൻ നായർ നാട്ടുകാർക്കു നേരെയും പെട്രോൾ ഒഴിച്ച് ഭീഷണി മുഴക്കി. കിടപ്പുരോഗിയായ അമ്മയെ വാരിയെടുത്തു വീടിനു പുറത്തേക്ക് ഓടുമ്പോഴാണ് ഉണ്ണിക്കൃഷ്ണന്റെ കൈകാലുകൾക്കു പൊള്ളലേറ്റത്. 

ഈ സമയം വീടിനകത്തേക്ക് ഓടിക്കയറിയ ശ്രീകണ്ഠൻ നായർ  മുറിയിൽ തീയിട്ട ശേഷം ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് നോർത്ത് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്. ഭർതൃപിതാവ് ഉപദ്രവിച്ചതായി ഉണ്ണിക്കൃഷ്ണന്റെ ഭാര്യ രണ്ടാഴ്ച മുൻപ് നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു. ശ്രീകണ്ഠൻ നായർ  മാറിത്താമസിക്കണമെന്നു വീട്ടുകാർ ആവശ്യപ്പെടുകയും വേറെ വീടിനായി അഡ്വാൻസ് നൽകുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യം കൊണ്ടാകാം അതിക്രമം ചെയ്തതെന്നാണു പൊലീസ് നിഗമനം. നോർത്ത് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസും ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:

An elderly man in Alappuzha, Kerala, tragically took his own life by setting his house ablaze after a family dispute. His bedridden wife suffered severe burns and is hospitalized, while their son sustained injuries trying to rescue her.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com