അരൂർ–തുറവൂർ ഉയരപ്പാത നിർമാണം: വാഹനങ്ങൾ വഴിതിരിച്ചു വിട്ടു; റോഡുകളിൽ യാത്ര ദുരിതമയം
Mail This Article
തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ട റോഡുകളിലൂടെയുള്ള യാത്ര ദുരിത പൂർണമായി. അരൂർ ക്ഷേത്രം കവല മുതൽ അരൂർ ബൈപാസ് വരെയുള്ള ഭാഗങ്ങളിൽ ഇന്റർലോക്ക് കോൺക്രീറ്റ് ടൈലുകൾ പാകുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞിട്ടില്ല. അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് കവല വരെയുള്ള ഭാഗത്ത് ഇന്നലെയും വൻ ഗതാഗതക്കുരുക്കായിരുന്നു. ഒരുമണിക്കൂറിലേറെ വേണ്ടിവന്നു ബൈപാസ് കവലയിൽ നിന്നെത്തിയ വാഹനങ്ങൾ ക്ഷേത്രം കവല കഴിഞ്ഞുകിട്ടാൻ.
ആലപ്പുഴ ഭാഗത്ത് നിന്നു എറണാകുളത്തേക്ക് പോയ ദീർഘദൂര കെഎസ്ആർടിസി ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ രാവിലെയും വൈകിട്ടും തുറവൂർ –കുമ്പളങ്ങി റോഡിലൂടെയും തുറവൂർ തൈക്കാട്ടുശേരി റോഡിലൂടെയും കടത്തി വിട്ടു. എന്നാൽ കുമ്പളങ്ങി വഴി വാഹനങ്ങൾ കടത്തിവിട്ടതോടെ പലപ്പോഴും തുറവൂർ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങളുടെ നീണ്ട നിരയായി.
കെഎസ്ആർടിസി ലോക്കൽ ബസുകൾ മാത്രമാണ് ദേശീയപാതയിലൂടെ കടത്തി വിട്ടത്. തുറവൂരിൽ നിന്നു തൈക്കാട്ടുശേരി–അരൂക്കുറ്റി വരെയുള്ള റോഡിന് വീതി കുറവുള്ളതിനാൽ ചരക്ക് വാഹനങ്ങളും ട്രെയ്‌ലർ ലോറികളും പോയപ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമായി. അരൂർ ക്ഷേത്രം കവല മുതൽ വടക്കോട്ടുള്ള കിഴക്കേ റോഡിൽ 3.5 മീറ്റർ വീതിയിലാണ് കോൺക്രീറ്റ് ടൈൽ വിരിക്കുന്നത്. ക്ഷേത്രം കവല മുതൽ ബൈപാസ് വരെ പടിഞ്ഞാറെ പാതയിൽ കോൺക്രീറ്റ് ടൈൽ പാകൽ പൂർത്തിയായി ശേഷം കിഴക്കെ പാതയിൽ ജോലി തുടങ്ങും. ജോലി തീരാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് സൂചന.