ADVERTISEMENT

ചാരുംമൂട്∙ കെ–പി റോഡിലൂടെ രാവിലെയും വൈകുന്നേരവും സ്കൂളുകളുടെ മുന്നിലൂടെ അമിത വേഗത്തിൽ വാഹനങ്ങൾ പായുന്നതിൽ രക്ഷിതാക്കളിലും വിദ്യാർഥികളിലും ആശങ്ക. കായംകുളം മുതൽ അടൂർ വരെ 23ൽപരം സ്കൂളുകൾ കെ–പി റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നുണ്ട് രാവിലെ 8.00 മണി മുതൽ തന്നെ നൂറുകണക്കിന് വിദ്യാർഥികളാണ് സൈക്കിളിലും കാൽനടയായും യാത്ര ചെയ്യുന്നത്.

വൈകുന്നേരങ്ങളിൽ സ്കൂൾ വിടുന്ന അവസരത്തിൽ കൂട്ടമായാണ് വിദ്യാർഥികൾ റോഡിലേക്കിറങ്ങുന്നത്. ഈ സമയം മത്സരത്തോടെ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഓടുമ്പോൾ ഒപ്പം തന്നെ ടിപ്പറുകളും നാഷനൽ പെർമിറ്റ് ലോറികളും പായുന്നുണ്ട്. സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഭയന്നാണ് വീടുകളിലേക്കും ട്യൂഷൻ സെന്ററുകളിലേക്കും എത്തുന്നത്. കെ–പി റോഡിലെ വാഹനങ്ങളുടെ അമിത വേഗം കാരണം ഒട്ടേറെ ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. 

ഇതിൽ വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെയുണ്ട്. വിവിധ അപകടങ്ങളിൽപെട്ട് ഇപ്പോഴും ജീവൻ മരണ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നവരും ജീവിക്കുന്ന രക്തസാക്ഷികളും ഉണ്ട്. വർഷങ്ങളായി അപകടത്തിൽപെട്ട് ഒരേ കിടപ്പിൽ കഴിയുന്നവരും ഉണ്ട്. വർഷങ്ങളായി ഈ റോ‍ഡുകളിലൊന്നും തന്നെ അമിത വേഗത്തിനു കടിഞ്ഞാണിടാൻ കഴിഞ്ഞിട്ടില്ല. ഒൻപത് വർഷം മുൻപ് ഇടപ്പോണിൽ അമിതവേഗത്തിൽ വന്ന ടിപ്പർ ലോറി സ്കൂൾ വിട്ട മൂന്ന് വിദ്യാർഥികളുടെ ജീവൻ കവർന്നെടുത്തിരുന്നു.

അപകടങ്ങൾ തുടർക്കഥയായി മാറിയിട്ടും മോട്ടർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ ഭാഗത്തു നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കെ–പി റോഡിൽ വാഹന നിയന്ത്രണത്തിനായി ഫ്ളൈയിങ് സ്ക്വാഡിന്റെ സേവനം ഉണ്ടെങ്കിലും ഈ സമയങ്ങളിൽ ഇവരും വിശ്രമത്തിലാണ്. രാവിലെയും വൈകുന്നേരവും ജംഗ്ഷനുകൾ‌ കേന്ദ്രീകരിച്ചും പൊലീസിന്റെ സേവനം ഏർപ്പെടുത്തണം. 

വേഗനിയന്ത്രണത്തിനായി മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പെട്രോളിങ് സംവിധാനവും ഏർപ്പെടുത്തേണ്ടതുണ്ട്. പല സ്കൂളുകളിലും കൊച്ചുകുട്ടികളെ രക്ഷിതാക്കൾ തന്നെ കൊണ്ടുവിടുകയും വിളിച്ചുകൊണ്ട് വരികയും ചെയ്യേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണേണ്ട അവസ്ഥ അതിക്രമിച്ചിരിക്കുകയാണ്.

English Summary:

The K-P Road stretching from Kayamkulam to Adoor is a major safety concern for parents and students. With over 23 schools located along this road and hundreds of students commuting on foot or by bicycle, the risk posed by speeding vehicles is alarmingly high.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com