വന്നതു സ്പെയിനിൽനിന്ന്; 100 വർഷം പിന്നിട്ട് ഈ പള്ളിമണി നാദം
Mail This Article
ആലപ്പുഴ ∙ സ്പെയിനിൽനിന്നു വന്ന ഈ കൂറ്റൻ മണി തത്തംപള്ളി സെന്റ് മൈക്കിൾസ് ഇടവകക്കാരുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും സ്വരമായിട്ടു 100 വർഷമാകുന്നു. സെന്റ് മൈക്കിളിന്റെ രൂപത്തിനു താഴെയുള്ള മേടയിൽനിന്ന് ദിവസവും ഇടവകക്കാരെ കുർബാന സമയം അറിയിക്കുന്നു. ആഘോഷങ്ങളും മരണങ്ങളും അറിയിക്കുന്നു.
1924ലെ ദർശനത്തിരുനാൾ ദിവസമായ സെപ്റ്റംബർ 29നു കണിയാംപറമ്പിൽ കെ.ജെ.ജോസഫ് സമ്മാനിച്ചതാണ് ഈ മണി. അതു വാർത്തതു സ്പെയിനിലാണ്. സ്പെയിനിൽ വൈദിക പരിശീലനത്തിലായിരുന്ന ബന്ധു സക്കറിയാസ് ചാണ്ടിയാണു മണി നിർമിക്കാനും ആലപ്പുഴയിലേക്ക് അയയ്ക്കാനും ഏർപ്പാടു ചെയ്തത്.
മണിയുടെ വക്ക് അങ്ങിങ്ങ് അടർന്നിട്ടുണ്ട്. പുറമെ ക്ലാവും. പക്ഷേ, ഇപ്പോഴും മണിനാദത്തിനു മാറ്റമൊന്നുമില്ല. മണി സമ്മാനിച്ചതിന്റെ നന്ദിസൂചകമായി കെ.ജെ.ജോസഫിന്റെയും അടുത്ത അഞ്ചു തലമുറകളിലുള്ളവരുടെയും മരണമണി മുഴക്കുന്നതിനു പള്ളി ഫീസ് ഈടാക്കിയിട്ടില്ലെന്നു ബന്ധുക്കൾ പറയുന്നു.ഇത്തവണയും 29ന് ആണു പള്ളിയിലെ ദർശന തിരുനാൾ.