ദേശീയപാത: കരീലക്കുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു
Mail This Article
കായംകുളം ∙ ദേശീയപാതയിൽ കരീലക്കുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗം അപകടകരമായി പൊട്ടിപ്പൊളിഞ്ഞു. റോഡിൽ പലയിടത്തും കുഴികളായി തുടങ്ങി. ഇരു ചക്ര വാഹന യാത്രക്കാർ ദിവസവും അപകടത്തിൽപെടുന്നുണ്ട്. മഴ കുറഞ്ഞതോടെ ചെറിയ കുഴികൾ പലതും പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങളായി മാറി. ദേശീയപാത നവീകരണത്തിന് കരാർ എടുത്തിരിക്കുന്ന കമ്പനി അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിൽ വീഴ്ച വരുത്തുന്നതായി ആരോപണമുണ്ട്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡിൽ നിർമാണം നടക്കുന്നുണ്ട്.
അതിനായി വഴിതിരിച്ചു വിട്ടിരിക്കുന്ന ഭാഗങ്ങളിൽ നിറയെ കുഴികളാണ്. കൃഷ്ണപുരത്തിനും കരീലക്കുളങ്ങരക്കുമിടയിൽ മുപ്പതോളം സ്ഥലങ്ങളിൽ റോഡ് കുഴിയായിട്ടുണ്ട്. കമലാലയം, ജിഡിഎം, ഒഎൻകെ ജംക്‌ഷൻ, ചിറക്കടവം, കല്ലുംമുട് എന്നിവിടങ്ങളിലെല്ലാം വൻ കുഴികളാണ്. കമലാലയം ജംക്‌ഷനിൽ ദിവസം പതിനഞ്ചോളം വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ടെന്ന് നിവാസികൾ പറയുന്നു.ഓട്ടോറിക്ഷക്കാരും വ്യാപാരികളും ചേർന്നാണ് അപകടത്തിൽ പെടുന്നവരെ മിക്കപ്പോഴും ആശുപത്രിയിൽ എത്തിക്കുന്നത്.
പുതുപ്പള്ളി ഭാഗത്തു നിന്നും ദേശീയപാതയിലേക്ക് കയറുന്നിടത്താണ് ഗർത്തം. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഏറെയും അപകടത്തിൽപെടുന്നത്. സ്കൂൾ വിദ്യാർഥികളും മറ്റും കൂട്ടത്തോടെ റോഡ് മറികടക്കാൻ നിൽക്കുന്നിടത്താണ് കുഴിയുള്ളതെന്നതും അധികാരികൾ പരിഗണിക്കുന്നില്ല.ജിഡിഎം ജംക്ഷനിൽ ഇടറോഡ് ദേശീയപാതയിലേക്ക് കയറുന്ന ഭാഗം അപകടകരമായി താഴ്ന്നു കിടക്കുകയാണ്. ഇതു വഴി ഇരുചക്രവാഹന യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.