കളി വെള്ളത്തിൽ, ആഘോഷം കരയിൽ; ചരിത്രത്തിൽ ഗ്രാമങ്ങളിലെ നിരോധനാജ്ഞ വരെ..
Mail This Article
കേരളത്തിൽ ഏറ്റവും കൂടുതൽ നാട്ടുപോരുകൾക്ക് കാരണമാകുന്ന കായിക വിനോദമേതെന്നു ചോദിച്ചാൽ കണ്ണുമടച്ച് പറയാം അതു വള്ളംകളിയാണെന്ന്. പണ്ടൊക്കെ തമ്മിൽ തല്ലിയിരുന്നത് കരക്കാരായിരുന്നെങ്കിൽ ഇന്ന് അവരോടൊപ്പം ക്ലബ് ആരാധകരും കൊമ്പുകോർക്കുന്നു. 1980കളിൽ വള്ളംകളി ലഹള കാരണം അപ്പർ കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പൊലീസിന്റെയും സിആർപിഎഫിന്റെയും റെയ്ഡ് നടത്തുകയും ചെയ്യേണ്ട ഗുരുതര സാഹചര്യമുണ്ടായിട്ടുണ്ട്. ഇന്ന് കാര്യങ്ങൾ അത്രത്തോളം വഷളാകാറില്ല എന്നു മാത്രം.
കുട്ടനാട്ടുകാർക്ക് വള്ളംകളിയെന്നാൽ എന്താണെന്നു നിർവചിക്കാൻ പ്രയാസം. ആത്മാർഥതയും ആത്മസമർപ്പണവും ആവേശവും വീറും വാശിയും അഹങ്കാരവും അഭിമാനവും (അതിലേറെ ദുരഭിമാനവും) എല്ലാം ചേർന്നൊരു വികാരമാണത്. അതിന്റെ പാരമ്യമാകുന്നു നെഹ്റു ട്രോഫി വള്ളംകളി. എല്ലാ ആശങ്കകൾക്കും വിരാമമിട്ട് നെഹ്റു ട്രോഫി വീണ്ടും അരങ്ങേറുമ്പോൾ വള്ളംകളിയുടെ പനിച്ചൂട് ആലപ്പുഴയ്ക്കു മാത്രമല്ല; ഏതാണ്ട് കേരളമാകെയാണ്.
വള്ളത്തോളം പഴയ വീറ്
കളിവള്ളങ്ങൾക്കൊപ്പം ജന്മമെടുത്തതാണ് വള്ളംകളിയിലെ വീറ്. 1952ൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ മനം കവർന്നതും ആ മത്സരാവേശം തന്നെ. അത് പൂർണമായി ഉൾക്കൊണ്ടാണ് അദ്ദേഹം പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി സമ്മാനിക്കുന്നതും അതുവരെ പ്രാദേശികമായും ആചാരപരമായും അരങ്ങേറിയിരുന്ന വള്ളംകളികളുടെ ആവേശത്തിന് പുന്നമടയിൽ മുഖ്യ പോർക്കളമൊരുങ്ങുന്നതും.
വീറും വാശിയും പല തലത്തിലാണ്. കരകൾ തമ്മിൽ, ക്ലബുകൾ തമ്മിൽ, ഭിന്ന മേഖലകൾ തമ്മിൽ, വള്ളങ്ങളുടെ ഉടമകൾ തമ്മിൽ അങ്ങനെയങ്ങനെ. ഒരു കരയിൽ തന്നെ പല നേതൃത്വത്തിൽ ഒന്നിലേറെ വള്ളങ്ങൾ ഉണ്ടാകുന്നതും ഒരുനാട്ടിൽ പല ബോട്ട് ക്ലബ്ബുകൾ രൂപംകൊള്ളുന്നതും മിക്കപ്പോഴും ഈ വാശിപ്പുറത്താണ്.
വള്ളംകളിക്കാലമാകുമ്പോൾ ചുണ്ടൻ വള്ളങ്ങളുള്ള കുട്ടനാടൻ ഗ്രാമങ്ങൾ മത്സരബുദ്ധികൊണ്ട് കോട്ടകെട്ടും. സ്വന്തം വള്ളത്തിന്റെയും എതിരാളികളുടെയും ശക്തി ദൗർബല്യങ്ങളുടെ താരതമ്യം, തയാറെടുപ്പുകളുടെ ഗണദോഷവിചാരം എന്നിവയിലേക്ക് നാട്ടുകാരുടെ മനസ്സ് കേന്ദ്രീകൃതമാകും.
നാലാളു കൂടുന്നിടത്തൊന്നും മറ്റൊരു ചർച്ചയുണ്ടാകില്ല. സമൂഹമാധ്യമങ്ങൾ സജീവമായതോടെ അവിടെയും വള്ളംകളി ചർച്ചകൾ മാത്രമാകും. വിവാഹവും സാഹോദര്യവും ഒക്കെ ശരി, പക്ഷേ, കര രണ്ടാണോ വള്ളം കളിയിൽ പക്ഷം രണ്ടു തന്നെ എന്നാണ് അലിഖിത ചട്ടം. പിന്നെ വെല്ലുവിളികളായി, വാതുവയ്പ്പായി. എല്ലാം വള്ളംകളിയിൽ തുടങ്ങി അവിടെത്തന്നെ തീരുമെന്നു മാത്രം.
മാസങ്ങൾക്കു മുൻപേ ആവേശം
ജൂലൈയിൽ ചമ്പക്കുളം മൂലം കളിയോടെയാണ് വള്ളംകളി സീസൺ തുടങ്ങുന്നത്. പക്ഷേ, അതിനും വളരെ മുൻപേ, വള്ളംകളി ഗ്രാമങ്ങൾ ഉദ്വേഗ ഭരിതമാകും. ഈ വർഷം തങ്ങളുടെ വള്ളം ഏതു ക്ലബ്ബുമായി ധാരണയാകും എന്നതാണ് ചർച്ചയുടെ വിഷയം. ചുണ്ടൻവള്ള സമിതികളുടെയും സ്വകാര്യ ഉടമകളുടെയും ഇതര കളിവള്ളങ്ങളുടെ ഉടമസ്ഥരുടെയും മാനസിക പിരിമുറുക്കം ഉയരുന്ന കാലമാണത്. കർശനമായ വിലപേശലുകൾ തന്നെ നടത്തിയാണ് പലപ്പോഴും കരാറുകൾ ഉറപ്പിക്കുന്നത്.
നെഹ്റു ട്രോഫിയുടെ ആദ്യ 8– 9 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കും (ചുണ്ടൻ വള്ളങ്ങൾക്കും) ഏറ്റവും കുറഞ്ഞത് 60 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്ക്. പരിശീലന ദിനങ്ങൾ കൂടുന്നതിനൊപ്പവും പ്രഫഷനൽ തുഴച്ചിൽക്കാരെ ഉൾക്കൊള്ളിക്കുന്നതിന് അനുസരിച്ചും ചെലവ് ഇതിന്റെ ഇരട്ടിവരെ ആകാറുണ്ട്.
കുട്ടനാടൻ ഗ്രാമങ്ങളിൽ നിന്ന് ഇത്രയും ഭീമമായ തുക കണ്ടെത്തുക എന്നതാണു വലിയ വെല്ലുവിളി. ഓഹരിയുടമകളിൽ നിന്നു വിഹിതം സ്വീകരിച്ചും നാട്ടുകാരിൽ നിന്നു പിരിവെടുത്തും സമാഹരിക്കുന്ന തുകയ്ക്ക് പരിമിതിയുണ്ട്. പ്രവാസികളാണ് മിക്ക വള്ളങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സ്. വള്ളംകളിയോടുള്ള ബന്ധം കൈവിടാത്ത അവർ കൈ അയച്ചാണ് സംഭാവന നൽകുന്നത്.
പിടിയരി ശേഖരിച്ചും നെല്ലളവിൽ പതം പിടിച്ചും പണ്ടു വള്ളങ്ങളുണ്ടാക്കിയവരുടെ പിന്മുറക്കാർ തന്ത്രങ്ങൾ പലതു പയറ്റിയാണ് ഇപ്പോൾ വള്ളം കളിപ്പിക്കാൻ പണം സംഘടിപ്പിക്കുന്നത്. ഫിഷ് ചാലഞ്ചും, ബിരിയാണി ചാലഞ്ചും, ഫാൻ ജഴ്സി വിതരണവും ലക്കിഡ്രോയുമൊക്കെ ഇവയിലുണ്ട്. ഒരേ ലക്ഷ്യത്തിനായി പല രീതിയിലുള്ള പിരിവാണെങ്കിലും കരയുടെ അഭിമാന പ്രശ്നമായി കണക്കാക്കി നാട്ടുകാർ സഹകരിക്കും.
എന്നാൽ ഓളങ്ങളിൽ വിസ്മൃതരാകുന്ന ചില മനുഷ്യരുണ്ട്. വള്ളംകളിക്കുവേണ്ടി സ്വന്തം ജീവിതം മറക്കുന്നവർ, ചെലവ് കണ്ടെത്താൻ പണയം വച്ച സ്വർണം തിരിച്ചെടുക്കാനാകാതെ നഷ്ടമാകുന്നവർ, കടത്തിൽ മുങ്ങിയ വള്ളസമിതിക്ക് കടം കൊടുത്ത് വെട്ടിലാകുന്നവർ, ക്യാപ്റ്റനായതിന്റെ ബാധ്യതയിൽ നിന്നു രക്ഷപ്പെടാൻ ഭൂമി വിൽക്കുന്നവർ... ജയത്തിന്റെ ആഹ്ലാദങ്ങൾക്കപ്പുറം ഈ മനുഷ്യരുടെ കണ്ണീരു കൂടിയുണ്ട്.