സർവത്ര അനാസ്ഥ; കാടുപിടിച്ച് ട്രാൻസ്ഫോമറും കിണറും സംഭരണിയും
Mail This Article
മാന്നാർ ∙ കാടുകയറി നശിക്കുകയാണ് മാന്നാർ ടൗണിലെ ട്രാൻസ്ഫോമറും ജലവിതരണ കിണറും സംഭരണിയും. മാന്നാർ കെഎസ്ഇബി ഓഫിസിൽ നിന്നും 100 മീറ്റർ വടക്കു മാറി പാതയോരത്തു സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിനു ചുറ്റും പുല്ലും പാഴ്സസ്യങ്ങളും പടർപ്പുകളും കയറി കാടുപിടിച്ചു കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. ഇതിന്റെ തൊട്ടു പുറകിലായി ഇപ്പോൾ ഉപയോഗമില്ലാതെ ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന മാന്നാർ ശുദ്ധജലവിതരണ പദ്ധതിയുടെ കിണറും ജലവിതരണ സംഭരണിയുടെ പരിസരവും ഇതേ അവസ്ഥയിൽ തന്നെയാണ്.
ഇവിടെ നീളം കൂടിയ വാഴയും കാട്ടുപുല്ലും വള്ളിപടർപ്പും കയറി കൊടും കാടുകണക്കിനായി. വീതി കുറഞ്ഞ ഈ ഇടറോഡിൽ ട്രാൻസ്ഫോമറിനു ചുറ്റും പച്ചപടർന്നതിനാൽ വാഹനങ്ങൾക്കു പോലും നേരാംവണ്ണം കടന്നു പോകാനാകുന്നില്ല. സമീപത്തായിയെത്തുന്ന വലിയ ലോറി വരെ ഇവിടെ വന്നു തിരിഞ്ഞു പോകുന്ന വഴിയാണ്. മാന്നാർ പൊലീസ് സ്റ്റേഷനിലേക്കും തൃക്കുരുട്ടി മഹാദേവർ ക്ഷേത്രത്തിലേക്കും പോകുന്നതിനുള്ള ടൗണിലെ എളുപ്പപാതയ്ക്കാണ് ഈ ദുർഗതി. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഇവിടം ശൂചീകരിക്കണമെന്ന് നാട്ടുകാർ പഞ്ചായത്തിനോടും കെഎസ്ഇബിയോടും ആവശ്യപ്പെട്ടിട്ടും അവരാരും തിരിഞ്ഞു നോക്കിയില്ല.
ചെന്നിത്തല ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് മാന്നാർ പഞ്ചായത്തിൽ വർഷങ്ങളായി വിതരണം ചെയ്യുന്നത്. അതിനാലാണ് മാന്നാർ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ ടൗൺ ശുദ്ധജലവിതരണ പദ്ധതിയെ പഞ്ചായത്തും നാട്ടുകാരും ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ ഇവിടെ സാമൂഹിക വിരുദ്ധർ ഉപയോഗിക്കുന്നതായി പരാതിയുയർന്നിട്ടുണ്ട്. ഇവിടത്തെ കാടും പടലും വെട്ടിമാറ്റി പാത സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.