വീട് കുത്തിത്തുറന്ന് 53.5 പവൻ കവർന്നു
Mail This Article
മുഹമ്മ ∙ തണ്ണീർമുക്കത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 53.5 പവൻ സ്വർണാഭരണവും 4000 രൂപയും കവർന്നു. ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ വാഴയ്ക്കൽ കെ.ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളി രാത്രി 11.30ന് മൂന്നു പേരടങ്ങുന്ന സംഘം മതിൽ ചാടിക്കടക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി. മുഖംമൂടിയും ഹെൽമറ്റും മറ്റും ധരിച്ചു മതിൽ ചാടിക്കടന്നെത്തിയ മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് ഉള്ളിൽ പ്രവേശിച്ചത്.
ഷാജിയുടെ ഭാര്യ റൂബിമോൾ കോട്ടയത്ത് ഇഎസ്ഐ ആശുപത്രിയിലെ നഴ്സാണ്. മകൻ വിഷ്ണുപ്രസാദിനൊപ്പം അവിടെ ക്വാർട്ടേഴ്സിലാണു റൂബിമോൾ താമസിക്കുന്നത്. വെള്ളിയാഴ്ച തണ്ണീർമുക്കത്തെ വീട് പൂട്ടി ഷാജി അവിടേക്കു പോയിരിക്കുകയായിരുന്നു. ശനിയാഴ്ച വീട്ടിൽ തിരികെ എത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നതു ശ്രദ്ധയിൽപെട്ടത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി മുറിക്കുള്ളിൽ തുറന്നു കിടക്കുന്നതായും മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 4000 രൂപയും മോഷണം പോയതായും കണ്ടെത്തി. മുഹമ്മ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.