ADVERTISEMENT

ബെംഗളൂരു∙ നഗരത്തിൽ നിരോധനം മറികടന്നു ബൈക്ക് ടാക്സികൾ വ്യാപകമായി സർവീസ് തുടരുന്നു. ഓട്ടോ, വെബ്ടാക്സികളുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണെന്നതും വേഗത്തിൽ എത്താനാകുമെന്നതുമാണ് ഇവയെ ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. ഇലക്ട്രിക് ബൈക്ക് ടാക്സികൾക്കു മാത്രമാണു നഗരത്തിൽ സർവീസ് നടത്താൻ അനുമതി ഉണ്ടായിരുന്നത്. എന്നാൽ മോട്ടർ വാഹന നിയമം ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി മാർച്ചിൽ ഇതും സർക്കാർ പിൻവലിച്ചു.

ഇവ സർവീസ് തുടർന്നതോടെ ഓട്ടോ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ നടപടി കടുപ്പിച്ച ഗതാഗത വകുപ്പ് നഗര വ്യാപകമായി നടത്തിയ പരിശോധനയിൽ 29 ഇലക്ട്രിക് സ്കൂട്ടർ ഉൾപ്പെടെ 133 ബൈക്ക് ടാക്സികൾ പിടിച്ചെടുത്തിരുന്നു. എന്നാൽ തുടർനടപടികൾ സ്വീകരിക്കാതെ വന്നതോടെ ഇവ സർവീസ് തുടരുകയായിരുന്നു. റാപ്പിഡോ, ഓല, ഊബർ ആപ്പുകളിൽ ബൈക്ക് ടാക്സി സർവീസുണ്ട്. ഓട്ടോ ഡ്രൈവർമാർ ബൈക്ക് ടാക്സി ഡ്രൈവർമാരെ കയ്യേറ്റം ചെയ്യുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങളും തുടരുന്നുണ്ട്. 

പ്രവർത്തിക്കാൻ അനുവദിക്കണം
സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ഇവയെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ഗതാഗതക്കുരുക്കിൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ബൈക്ക് ടാക്സികൾ സഹായിക്കും. സ്ത്രീകൾക്കെതിരെ ഉൾപ്പെടെ ആക്രമണം നടന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം. ഒപ്പം ആപ്പിൽ റജിസ്റ്റർ ചെയ്യുന്ന ഡ്രൈവർമാരും വാഹനവുമാണ് സർവീസിന് എത്തുന്നതെന്ന് ഉറപ്പാക്കാൻ കമ്പനിയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണം. വാഹനം സർവീസിനു യോഗ്യമാണെന്നും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും ആവശ്യമുയരുന്നു.

ഓട്ടോ, ടാക്സി ഡ്രൈവർമാർ അമിതകൂലി ഈടാക്കുന്നത് അവസാനിപ്പിക്കാതെ ബൈക്ക് ടാക്സി സർവീസ് തടയാനാകില്ല. അന്യായ നിരക്ക് അവസാനിപ്പിക്കാൻ കർശന നടപടികൾ സർക്കാർ സ്വീകരിക്കണം.

സുരക്ഷിതമല്ലാത്ത ഇത്തരം മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിന്നു സ്ത്രീകൾ പിന്മാറണം. പകരം സുഖയാത്രയ്ക്കായി പൊതുഗതാഗത സംവിധാനം ഊർജിതമാക്കാൻ സർക്കാരും തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com