ഗണേശോത്സവത്തിന് ഇന്ന് തുടക്കം: വിശ്വാസനിറവിൽ ആഘോഷാരവം
Mail This Article
ബെംഗളൂരു ∙ കൂറ്റൻ പന്തലുകളിൽ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ച് നടത്തുന്ന പ്രത്യേക പൂജാ കർമങ്ങളും വിഗ്രഹ ഘോഷയാത്രകളും നിമജ്ജനവും ഉൾപ്പെടെയുള്ള ഗണേശോത്സവത്തിന് ഇന്നു തുടക്കമാകും. വീടുകളിലും വിവിധ ഗണേശ മണ്ഡലികളുടെ ആഭിമുഖ്യത്തിലുമാണ് ആഘോഷം. വിഘ്നങ്ങളകറ്റാൻ തേങ്ങയും ശർക്കരയും ഉപയോഗിച്ച് ഗണപതിയെ പൂജിച്ചുള്ള പ്രാർഥന മണിക്കൂറുകൾ നീളും. 3 ദിവസം മുതൽ 11 ദിവസം വരെ ഗണേശപൂജകൾ നടത്തുന്നവരുണ്ട്. തുടർന്ന് വാദ്യഘോഷങ്ങളോടെ നാടിനെ ഇളക്കിമറിച്ചുള്ള ഘോഷയാത്രയോടെയാണ് വിവിധ ജലാശയങ്ങളിൽ വിഗ്രഹ നിമജ്ജനം നടത്തുന്നത്.
ഗൗരി ഹബ്ബയോടെനഗരം ഭക്തിസാന്ദ്രം
വിനായക ചതുർഥിക്ക് മുന്നോടിയായി ഇന്നലെ ഗൗരി ഹബ്ബ ആഘോഷിച്ച് നഗരം ഭക്തിസാന്ദ്രമായി. സ്ത്രീകളുടെ ഉത്സവമാണ് ഗൗരി ഹബ്ബ. ഗണേശന്റെ അമ്മയായ ഗൗരിയോട് (പാർവതി) ദീർഘമംഗല്യഭാഗ്യത്തിന് ഉൾപ്പെടെ നടത്തുന്ന പ്രാർഥന കൂടിയാണിത്. പൂക്കളും പൂജാദ്രവ്യങ്ങളും ഗൗരീഗണേശ വിഗ്രഹങ്ങളും വാങ്ങാനായി വലിയ തിരക്കാണ് കെആർ മാർക്കറ്റ്, മല്ലേശ്വരം തുടങ്ങിയയിടങ്ങളിൽ അനുഭവപ്പെട്ടത്.
നിമജ്ജന ഒരുക്കങ്ങൾ
ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ 41 തടാകങ്ങളും 462 മൊബൈൽ ടാങ്കറുകളും ബിബിഎംപി സജ്ജീകരിച്ചിട്ടുണ്ട്. നിമജ്ജനത്തിനു മുൻകൂർ അനുമതി തേടണം. ഇതിനായി പൊലീസ്, ബെസ്കോം എന്നിവരെ കൂടി ഉൾപ്പെടുത്തി ഏകജാലക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
തെർമോകോൾ, പ്ലാസ്റ്റർ ഓഫ് പാരിസ്, പ്ലാസ്റ്റിക് എന്നിവ കൊണ്ട് നിർമിച്ച വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാനെത്തുന്നവരിൽ നിന്ന് പിഴ ഈടാക്കും. ഇവ കണ്ടെത്താൻ കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്ക്വാഡുകൾ തടാകങ്ങളിൽ പരിശോധന നടത്തും. പൂക്കളും പൂജാദ്രവ്യങ്ങളും തടാകത്തിൽ വലിച്ചെറിയരുത്. പകരം പൂമാലകൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകളും ബിബിഎംപി ഒരുക്കിയിട്ടുണ്ട്.
മാംസ വിൽപനയ്ക്ക് ഇന്ന് വിലക്ക്
വിനായക ചതുർഥിയോടനുബന്ധിച്ച് ബിബിഎംപി പരിധിയിൽ ഇന്ന് മാംസ വിൽപനയ്ക്ക് വിലക്കേർപ്പെടുത്തി. ബിബിഎംപിയുടെ 243 വാർഡുകളിലും മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും വിലക്കുണ്ടാകും.