അതിസുരക്ഷാ നമ്പർ പ്ലേറ്റ്: വിധിവരും വരെ കാത്തിരിക്കാൻ പൊലീസ്; പഴയ നമ്പർ പ്ലേറ്റിന് തൽക്കാലം പിഴയില്ല
Mail This Article
ബെംഗളൂരു∙ സ്വകാര്യ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനുള്ള കാലാവധി 15ന് കഴിഞ്ഞെങ്കിലും ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നത് വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് ട്രാഫിക് പൊലീസ് തീരുമാനിച്ചു. 2019 ഏപ്രിൽ 1ന് മുൻപ് റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളാണ് മാറ്റേണ്ടത്. ഇതില്ലാത്ത വാഹന ഉടമകളിൽ നിന്ന് 500 രൂപയാണ് പിഴ ഈടാക്കാൻ ട്രാഫിക് പൊലീസ് തീരുമാനിച്ചിരുന്നത്. ലംഘനം ആവർത്തിച്ചാൽ 1000 രൂപയും ഈടാക്കും.
എന്നാൽ സംസ്ഥാനത്ത് 2019ന് മുൻപ് റജിസ്റ്റർ ചെയ്ത് 2 കോടി വാഹനങ്ങളിൽ 52 ലക്ഷം വാഹനങ്ങളിൽ മാത്രമാണ് എച്ച്എസ്ആർപി ഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് നിർബന്ധമാക്കി ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്. ആദ്യം നവംബർ 17 വരെ സമയം അനുവദിച്ചെങ്കിലും ഹൈക്കോടതി നിർദേശത്തെ തുടർന്ന് 3 തവണ സമയപരിധി നീട്ടി നൽകി.
ഹൈക്കോടതി നാളെ വാദം കേൾക്കും
നമ്പർ പ്ലേറ്റ് നിർമാതാക്കളുടെ സംഘടന നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കും. നിലവിൽ വാഹന നിർമാതാക്കൾക്ക് മാത്രമാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ നിർമിക്കാൻ അനുമതിയുള്ളത്. ഓൺലൈനിലൂടെ മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഗതാഗതവകുപ്പിന്റെ അംഗീകാരമുള്ള നമ്പർ പ്ലേറ്റ് നിർമാതാക്കൾക്ക് കൂടി എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ നിർമിക്കാനുള്ള അനുമതി നൽകണമെന്നാണ് സംഘടനയുടെ ആവശ്യം.
പരമ്പരാഗത നമ്പർ പ്ലേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ പരിഷ്കരണത്തോടെ തൊഴിൽ നഷ്ടമായി. ഓട്ടമൊബീൽ കമ്പനികളുടെ സമർദത്തെ തുടർന്നാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ നിർമിക്കാനുള്ള അനുമതി ഗതാഗതവകുപ്പ് പരിമിതപ്പെടുത്തിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.