8 വാർഡുകളിലായി 6000 കുഴികൾ അടച്ചു; അടയ്ക്കാൻ ബാക്കി 1300 കുഴികൾ
Mail This Article
ബെംഗളൂരു∙ നഗരത്തിലെ അപകടക്കുഴികൾ നികത്താൻ സർക്കാർ നിശ്ചയിച്ച സമയപരിധി 15ന് പിന്നിട്ടിട്ടും ഇനിയും 1300 കുഴികൾ നികത്താൻ ബാക്കി. 8 വാർഡുകളിലായി 6000 കുഴികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചതായി ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ബാക്കിയുള്ള 1300 കുഴികൾ ഈ ആഴ്ച തന്നെ നികത്തും. കുഴിയടയ്ക്കലിനു മാത്രം ഓരോ വാർഡിനും 15 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. മൊത്തം 45 കോടി രൂപയാണ് വകയിരുത്തിയത്. ഔട്ടർ റിങ് റോഡിലെ സർവീസ് റോഡുകളിലെ കുഴികൾ ബിബിഎംപി നികത്തിയെങ്കിലും പ്രധാന റോഡുകളിലെ കുഴിയടപ്പ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനാണ് പൂർത്തിയാക്കേണ്ടത്. സിൽക്ക് ബോർഡ്–കെആർ പുരം മെട്രോ നിർമാണം നടക്കുന്ന ഔട്ടർ റിങ് റോഡിൽ ഇനിയും കുഴിയടയ്ക്കൽ പൂർത്തിയാകാനുണ്ട്. മഴയ്ക്ക് പിന്നാലെ നഗരത്തിലെ റോഡുകൾ തകർന്നതിൽ വ്യാപക പരാതികൾ ഉയർന്നതോടെയാണ് നഗരവികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ റോഡുകളിലെ കുഴിയടയ്ക്കലിനു സമയപരിധി നിശ്ചയിച്ചത്.
197 റോഡുകളുടെ നവീകരണം നവംബറിൽ ആരംഭിക്കും
നഗരത്തിലെ 197 റോഡുകളുടെ നവീകരണം നവംബറിൽ ആരംഭിക്കും. 459 കിലോമീറ്റർ വരുന്ന റോഡുകളുടെ നവീകരണത്തിന് 660 കോടി രൂപയാണ് അനുവദിച്ചത്. ഔട്ടർ റിങ് റോഡ്, ഹുളിമാവ്–ബേഗൂർ റോഡ്, ബെലന്തൂർ റോഡ്, കസവനഹള്ളി റോഡ്, ബലഗരെ മെയിൻ റോഡ്, ജുന്നസന്ദ്ര റോഡ്, കാടുഗോഡി മെയിൻ റോഡ് എന്നിവയും നവീകരിക്കും.