സ്പേസ് എക്സ്പോ നാളെ സമാപിക്കും; സമഗ്ര ബഹിരാകാശ നയം ഉടൻ: പ്രിയങ്ക് ഖർഗെ
Mail This Article
ബെംഗളൂരു∙ വൻ നിക്ഷേപങ്ങളും നൂതനാശയങ്ങളും ലക്ഷ്യമിട്ട് കർണാടക സർക്കാർ സമഗ്ര ബഹിരാകാശ നയം പുറത്തിറക്കുമെന്ന് ഐടിബിടി ശാസ്ത്ര സാങ്കേതിക മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. തുമക്കൂരു റോഡിലെ ബാംഗ്ലൂർ രാജ്യാന്തര എക്സിബിഷൻ സെന്ററിൽ ആരംഭിച്ച 3 ദിവസത്തെ ബെംഗളൂരു സ്പേസ് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ ഒട്ടേറെ ബിസിനസ് അവസരങ്ങൾക്കും ചർച്ചകൾക്കും വേദിയാകുന്ന മേള നാളെ സമാപിക്കും. ബെംഗളൂരുവിലെ കമ്പനിയായ പിക്സൽ യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുമായി 476 ദശലക്ഷം ഡോളറിന്റെ കരാർ ഒപ്പിട്ടത് വലിയ നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടി. ഇസ്റോയുടെ ആസ്ഥാനമായ ബെംഗളൂരു സ്പേസ് സ്റ്റാർട്ടപ്പ് ഹബാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ വ്യവസായത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഇൻസ്പേസ് പുറത്തിറക്കി. ഓസ്ട്രേലിയ–ഇന്ത്യ ടെക്നോളജി, റിസർച്, ഇന്നവേഷൻ മിഷന്റെ (സ്പേസ് മൈത്രി മിഷൻ) ബ്രാൻഡ് അംബാസഡറായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ എത്തിയിരുന്നു. 2 ഇന്ത്യൻ കമ്പനികളുമായി ചേർന്ന് 2026ൽ ഓസ്ട്രേലിയ ലക്ഷ്യമിടുന്ന ബഹിരാകാശ ദൗത്യമാണ് സ്പേസ് മൈത്രി മിഷൻ. 14 രാജ്യങ്ങളിൽ നിന്നായി 150 പ്രതിനിധികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രദർശനത്തിൽ 160 കമ്പനികളുടെ സാന്നിധ്യമുണ്ട്.