20.7% പേർക്ക് ക്യുആർ കോഡ് ടിക്കറ്റ്; കാൽ കോടിയും കടന്ന് ക്യുആർ കോഡ് ടിക്കറ്റ്
Mail This Article
ബെംഗളൂരു∙ ഗ്രൂപ്പ് ടിക്കറ്റുകൾ ആരംഭിച്ചതോടെ മെട്രോയിൽ ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഒറ്റ ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിച്ച് 6 പേർക്കു വരെ യാത്ര ചെയ്യാനാകുന്നതോടെയാണ് സൗകര്യം കൂടുതലായി ഉപയോഗിച്ച് തുടങ്ങിയത്. ഒരു വർഷത്തിനിടെ ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിച്ചവരുടെ എണ്ണം 25 ലക്ഷം കടന്നു. ആകെ യാത്രക്കാരിൽ 20.7% ക്യുആർ കോഡ് ടിക്കറ്റിനെയാണ് ആശ്രയിക്കുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സ്മാർട് കാർഡ്, ടോക്കൺ ടിക്കറ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുകയാണ്.
ഒരു ദിവസം കാലാവധി
ഒരു ദിവസം വരെ കാലാവധിയുണ്ടെന്നതാണ് ക്യുആർ കോഡ് ടിക്കറ്റുകളുടെ പ്രധാന സവിശേഷത. ടിക്കറ്റെടുത്താൽ 24 മണിക്കൂറിനുള്ളിൽ എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാനാകും. കാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കുകയും ചെയ്യും. സ്റ്റേഷനിൽ ക്യു നിൽക്കാതെ തുടർ യാത്ര എളുപ്പത്തിലാക്കാൻ ഇതു സഹായിക്കും. ചില്ലറ പ്രശ്നം പരിഹരിക്കാമെന്നതും 5% ഡിസ്കൗണ്ട് ലഭിക്കുമെന്നതും ഇവയുടെ ജനപ്രീതി വർധിക്കാൻ ഇടയാക്കി. സ്മാർട് കാർഡുകൾ സ്ഥിരമായി റീചാർജ് ചെയ്യുന്നത് ഉൾപ്പെടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ക്യുആർ കോഡ് ടിക്കറ്റുകൾക്ക് കഴിയും. വാട്സാപ്, നമ്മ മെട്രോ ആപ് എന്നിവയിലൂടെ ഓൺലൈനായി പണമടച്ച് ടിക്കറ്റെടുക്കാം.
ടോക്കൺ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം
ടോക്കൺ ടിക്കറ്റുകളുടെ ഉപയോഗം കുറഞ്ഞതോടെ പല സ്റ്റേഷനുകളിലും ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം ബിഎംആർസി വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ തിരക്കേറിയ സമയങ്ങളിൽ സ്റ്റേഷനുകളിൽ നീണ്ട ക്യുവിന് ഇതു കാരണമാകുന്നു. ഇതിനു പരിഹാരമായി തിരക്കിന് അനുസരിച്ച് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്.
ജീവൻ രക്ഷിക്കാൻ ബോധവൽക്കരണം വേണം
അടിയന്തര സാഹചര്യങ്ങളിൽ മെട്രോ സർവീസ് നിർത്തിവയ്ക്കാനുള്ള എമർജൻസി ട്രിപ് സിസ്റ്റത്തെക്കുറിച്ച് (ഇടിഎസ്) യാത്രക്കാരിൽ ബോധവൽക്കരണത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതും അബദ്ധത്തിൽ ട്രാക്കിൽ വീഴുന്നതും പതിവായ സാഹചര്യത്തിലാണ് ആവശ്യം. കഴിഞ്ഞ ദിവസം ജ്ഞാന ഭാരതി സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ കൃത്യസമയത്ത് ഇടിഎസ് ഉപയോഗിച്ചതിലൂടെ പരുക്കുകളില്ലാതെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു. മുഴുവൻ പ്ലാറ്റ്ഫോമുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ബട്ടൺ അമർത്തിയാൽ ഉടൻ തന്നെ ട്രാക്കിലെ വൈദ്യുത ബന്ധം വിഛേദിക്കുന്ന സംവിധാനമാണിത്.