സ്പെഷൽ വിജയം; വാരാന്ത്യ സർവീസ് സ്ഥിരമാക്കണം
Mail This Article
ബെംഗളൂരു∙കേരള ആർടിസി ഉത്സവകാല സ്പെഷൽ ബസുകൾ വാരാന്ത്യങ്ങളിൽ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി യാത്രക്കാരുടെ കൂട്ടായ്മകൾ. ഇത്തവണ ഓണക്കാലത്ത് മലപ്പുറം, കൊല്ലം, അടൂർ, തിരുവനന്തപുരം (നാഗർകോവിൽ വഴി) എന്നിവിടങ്ങളിലേക്കുള്ള സ്പെഷൽ സർവീസുകളിൽ നിന്ന് മികച്ച വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. മലപ്പുറം ജില്ലാ ആസ്ഥാനത്തേക്കുള്ള സ്പെഷൽ ഡീലക്സ് സർവീസ് ഇടക്കാലത്ത് വാരാന്ത്യങ്ങളിൽ ഓടിച്ചിരുന്നെങ്കിലും സംസ്ഥാനാന്തര പെർമിറ്റുള്ള ബസില്ലാത്തതു തിരിച്ചടിയായി.
ബെംഗളൂരുവിൽ നിന്ന് സേലം, ദിണ്ഡിഗൽ, മധുര, നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് 3 ഡീലക്സ് സ്പെഷൽ ബസുകളാണ് ഓടിച്ചത്. ഗതാഗതക്കുരുക്കില്ലാതെ 12 മണിക്കൂറിൽ തിരുവനന്തപുരത്ത് എത്താൻ കഴിയുന്നതിനാൽ ഈ റൂട്ടിൽ കൂടുതൽ സ്ഥിരം സർവീസുകൾ ആരംഭിക്കണമെന്നു ഗതാഗതമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരത്തെ മലയാളി കൂട്ടായ്മകൾ നിവേദനം നൽകിയിരുന്നു. നിലവിൽ ഈ റൂട്ടിൽ പതിവായി ഓടുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഇടദിവസങ്ങളിൽ ഉൾപ്പെടെ നിറഞ്ഞാണു സർവീസ് നടത്തുന്നത്. തമിഴ്നാട് എസ്ഇടിസിയുടെ അൾട്രാ ഡീലക്സ് ബസും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. കർണാടക ആർടിസി നാഗർകോവിൽ വഴി തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നതിനു തമിഴ്നാട് ഗതാഗത വകുപ്പിന്റെ അനുമതി തേടിയിരുന്നു. അനുമതി ലഭിച്ചാൽ ഇതുവഴി എസി സ്ലീപ്പർ ബസ് ഓടിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു.