കരസേനയിലേക്ക് 297 ഓഫിസർമാർ കൂടി; പരിശീലനം പൂർത്തിയാക്കിയവരിൽ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട ക്യാപ്റ്റന്റെ ഭാര്യയും
Mail This Article
ചെന്നൈ ∙ ആർമി എജ്യുക്കേഷൻ കോർപ്സിൽ ഉദ്യോഗസ്ഥനായിരിക്കെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട ഹരിയാന സ്വദേശി ക്യാപ്റ്റൻ ജഗ്താർ സിങ്ങിന്റെ ഭാര്യ ഉഷാറാണി അടക്കം 297 പേർകൂടി കരസേനയിൽ ഓഫിസർമാരായി. ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 11 മാസത്തെ പരിശീലനം പൂർത്തിയാക്കിയ ഓഫിസർമാർ വിവിധ മേഖലകളിലെ കരസേനാ യൂണിറ്റുകളിൽ ചുമതലയേൽക്കും. വിശിഷ്ടാതിഥിയായ കരസേനാ വൈസ് ചീഫ് ലെഫ്. ജനറൽ എൻ.എസ്.രാജാ സുബ്രമണി പരേഡ് പരിശോധിച്ചു. മികച്ച കെഡറ്റുകൾക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു. സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 15 പേരും ഒടിഎയിൽ പരിശീലനം പൂർത്തിയാക്കി.
2020ൽ ട്രെയിൻ അപകടത്തിൽ മരിച്ച ഭർത്താവിന്റെ പാത പിന്തുടർന്ന് സൈനിക സേവനം തിരഞ്ഞെടുത്ത ഉഷാറാണി ഇരട്ടക്കുട്ടികളുടെ അമ്മയാണ്. വിവാഹ വാർഷിക ദിനത്തിലായിരുന്നു ഉഷാറാണി ഒടിഎയിൽ പരിശീലനം ആരംഭിച്ചത്. അർജുന പുരസ്കാര ജേതാവും മുൻ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ ദക്ഷിണ റെയിൽവേ കായിക വിഭാഗം ജനറൽ മാനേജർ കെ.സാറാമ്മയുടെയും മുൻ സാഫ് ഗെയിംസ് മെഡൽ ജേതാവും ജിഎസ്ടി അസിസ്റ്റന്റ് കമ്മിഷണറുമായ ജോസി മാത്യുവിന്റെയും മകൻ ജെഫ്രി പി.ജോസിയും പരിശീലനം പൂർത്തിയാക്കി ഓഫിസർ പദവിയിലെത്തി.