ഫ്രിജ് പൊട്ടിത്തെറിച്ച് 2 അധ്യാപികമാർ മരിച്ചു
Mail This Article
ചെന്നൈ ∙ മധുരയിൽ സ്വകാര്യ വനിതാ ഹോസ്റ്റലിൽ ഫ്രിജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 2 അധ്യാപികമാർ ശ്വാസംമുട്ടി മരിച്ചു. ഇന്നലെ പുലർച്ചെ നാലരയ്ക്കുണ്ടായ അപകടത്തിൽ ഷോളവന്ദനിലെ ഗവ.മിഡിൽ സ്കൂൾ അധ്യാപിക പരിമള സൗന്ദര്യ(50), സ്വകാര്യ സ്കൂൾ അധ്യാപിക ശരണ്യ (23) എന്നിവരാണു മരിച്ചത്. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ 3 പേർ ചികിത്സയിലാണ്.
സംഭവത്തിൽ ഹോസ്റ്റൽ ഉടമ ഇൻപ ജഗദീശനെ അറസ്റ്റ് ചെയ്തു. കട്രപാളയത്തെ വിശാഖ വനിതാ ഹോസ്റ്റലിലെ മിനി ഫ്രിജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. അതോടെ, തടി ഉപകരണങ്ങൾ, അലമാരകൾ, ഫർണിച്ചർ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്കു തീപിടിക്കുകയും മുറികളിൽ പുക നിറയുകയും ചെയ്തു. ഉപയോഗശൂന്യമായ ഫ്രിജിന്റെ കേബിൾ പ്ലഗിൽ ഘടിപ്പിച്ച് സ്വിച്ച് ഓൺ ചെയ്തിട്ടിരിക്കുകയായിരുന്നെന്ന് അന്തേവാസികൾ മൊഴി നൽകിയിട്ടുണ്ട്. പൊട്ടിത്തെറിയുണ്ടായതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്കും പരുക്കേറ്റിട്ടുണ്ട്.
പരിമള സൗന്ദര്യയും ശരണ്യയും ബോധരഹിതരായി വീണെന്നും തുടർന്നു ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. പൊട്ടിത്തെറിക്കു പിന്നാലെ അമോണിയ ഉൾപ്പെടെയുള്ള വാതകങ്ങൾ നിറഞ്ഞതും സ്ഥിതി ഗുരുതരമാക്കി. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോസ്റ്റൽ വാർഡൻ പഴങ്ങാനത്ത് ജെ.പുഷ്പ(66)യ്ക്കു പൊള്ളലേറ്റിട്ടുണ്ട്.
മേലൂർ സ്വദേശി കെ.ജനനി (17), കാരക്കുടി സ്വദേശി എം.കനി (65) എന്നിവരാണു ചികിത്സയിലുള്ള മറ്റുള്ളവർ. ഇടുങ്ങിയ തെരുവിലെ പഴയ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിൽ 45 പേരാണ് താമസിച്ചിരുന്നത്. ജോലിക്കാരെ കൂടാതെ, മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ഒട്ടേറെ ഉദ്യോഗാർഥികളും ഹോസ്റ്റലിൽ താമസിച്ചിരുന്നു. അതേസമയം, 2023 ഒക്ടോബറിൽ കെട്ടിടം പൊളിക്കുന്നതിന് നോട്ടിസ് നൽകിയിരുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു. എന്നാൽ, കെട്ടിട ഉടമ കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു.