സിയാൽ കൺവൻഷൻ സെന്ററിൽ ചികിത്സാ കേന്ദ്രം ഒരുങ്ങി
Mail This Article
നെടുമ്പാശേരി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തെ സിയാൽ കൺവൻഷൻ സെന്റർ കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റി. 168 രോഗികൾക്കുള്ള സൗകര്യങ്ങൾ ഇവിടെയൊരുക്കിയിട്ടുണ്ട്. കറുകുറ്റി ആഡ്‌ലക്സിലെ കിടക്കകൾ നിറയുന്ന മുറയ്ക്ക് രോഗികളെ ഇങ്ങോട്ടേയ്ക്കു മാറ്റും.കാറ്റഗറി എ വിഭാഗത്തിൽ പെട്ടവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകവിഭാഗങ്ങളിലായാണ് കിടക്കകൾ ഒരുക്കിയിരിക്കുന്നത്. ഡോക്ടർമാരെയും നഴ്‌സുമാരെയും, ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ഇവിടേയ്ക്ക് നിയമിച്ചു. രോഗികളുടെ സ്രവം പരിശോധനക്കെടുക്കാനുള്ള സംവിധാനവും ഉണ്ട്. കൂടുതൽ ശാരീരിക അസ്വസ്ഥതകളുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. രോഗികൾക്ക് ഭക്ഷണമെത്തിക്കുന്നതിന് സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവർക്ക് ടിവി കാണുന്നതിനുള്ള സൗകര്യവും സൗജന്യ വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്.