ADVERTISEMENT

കൊച്ചി∙ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഫലപ്രദമായി ഇടപെടുന്ന ശക്തമായ പൊതുവിതരണ സംവിധാനമാണു കേരളത്തിലേത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിതരണ സംവിധാനം തകർന്നു എന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചില മാധ്യമങ്ങളാണു തെറ്റായ പ്രചാരണം നടത്തുന്നത്. കേരളത്തിന്റെ വിലക്കയറ്റ തോത് ദേശീയ ശരാശരിയെക്കാൾ കുറവാണെന്നു കണക്കുകൾ വന്നിരുന്നു. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോഴും അതു ജനങ്ങളെ ബാധിക്കാതെ സംസ്ഥാനത്തെ മുന്നോട്ടു നയിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ കുറിച്ചു പഠിക്കാൻ നാടിനു പുറത്തുള്ള ഭരണകർത്താക്കൾ വരെ ശ്രമിക്കുന്നു. ഈ വസ്തുതകൾ മറച്ചുവച്ച് പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തി കാട്ടാൻ ചിലർ ശ്രമിക്കുകയാണ്, അദ്ദേഹം പറഞ്ഞു. 

ഓണം മേള 

കൺസ്യൂമർഫെഡും സപ്ലൈകോയും വിപണന മേളകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 1500 ഓണ വിപണികളിലൂടെ 200 കോടി രൂപയുടെ വിപണി ഇടപെടലാണു കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത്. സർക്കാർ സബ്‌സിഡിക്കു പുറമേ കൺസ്യൂമർഫെഡ് 10– 40%  വിലക്കുറവു നൽകുന്നു. പൊതുപണിയിൽ നിന്ന് 1000 രൂപയ്ക്കു വാങ്ങുന്ന 13 ഇനങ്ങൾ ഓണച്ചന്തയിൽ 462 രൂപയ്ക്കു ലഭിക്കും.  എല്ലാ സഹകരണ സ്ഥാപനങ്ങളും ഓണവിപണി ഒരുക്കുന്നുണ്ടെന്നും കൺസ്യൂമർ ഫെഡിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പിന്നീട് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം വിപണിയിൽ ആദ്യ വിൽപനയും സ്റ്റാളുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ എം അനിൽ കുമാർ, കൗൺസിലർ ബിന്ദു ശിവൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ജെ. ജിജു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com