അന്ത്യശ്വാസം വലിച്ചു കോണത്തുപുഴ ; ഇനിയും തുടങ്ങാതെ നവീകരണം
Mail This Article
തൃപ്പൂണിത്തുറ ∙ പായലും ചെളിയും നിറഞ്ഞ് ഒഴുക്കു നിലച്ചതോടെ കോണത്തുപുഴയുടെ മരണമണി മുഴങ്ങിത്തുടങ്ങി. പുഴ നവീകരണത്തിനു 26 കോടി രൂപയുടെ പദ്ധതി അനുമതി ലഭിച്ചെങ്കിലും നവീകരണ നടപടികൾ ഇതുവരെ തുടങ്ങാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. പുഴയിൽ നിന്ന് കോരി മാറ്റുന്ന ചെളിയും പായലും എവിടെ ഇടുമെന്നുള്ള ആശയക്കുഴപ്പമാണ് പുഴ നവീകരണത്തിനു ഇപ്പോൾ തടസ്സം എന്ന് അധികൃതർ പറയുന്നു. 2022 മാർച്ചിൽ ഭരണാനുമതി ലഭിച്ച പദ്ധതി ഇനിയും ആരംഭിക്കാത്തതിലുള്ള പ്രതിഷേധം നാട്ടുകാർക്കുണ്ട്. ഇടയ്ക്കു പായൽ കോരി മാറ്റാൻ പല പദ്ധതികളും കൊണ്ടു വന്നെങ്കിലും അതൊന്നും ഫലവത്തായില്ല. പായലും കാടും നിറഞ്ഞു കിടക്കുന്ന പുഴയുടെ ഭാഗങ്ങൾ കാണിച്ചു ഇത് പുഴയാണ് എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പായലുള്ള ഭാഗത്ത് ഇപ്പോൾ ചെറുവഞ്ചി പോലും ഇറക്കാനാകാത്ത സ്ഥിതിയാണ്.
പായലും, ചെളിയും നിറഞ്ഞതോടെ നാട്ടുകാരുടെ ദുരിതം ഇപ്പോൾ ഇരട്ടിയായി. തൃപ്പൂണിത്തുറ നഗരസഭയുടെ വടക്ക് അതിർത്തിയായ ചമ്പക്കരയിൽ തുടങ്ങി 17 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു പൂത്തോട്ടയിൽ വേമ്പനാട്ട് കായലിൽ ചേരുന്നതാണു കോണത്തുപുഴ. പാലങ്ങൾ വരുന്നതിനു മുൻപു കിഴക്കൻ മേഖലയിൽ ഭൂരിപക്ഷം ജനങ്ങളുടെ ഗതാഗത മാർഗം പുഴയിലെ വള്ളങ്ങളായിരുന്നു. ഈ മേഖലയിലെ നെൽക്കൃഷിയുടെ പ്രധാന ആശ്രയം ഈ പുഴയായിരുന്നു. പാലങ്ങൾ വന്നതോടെ ജലഗതാഗതം നിലച്ചു. പുഴയുടെ കഷ്ടകാലവും തുടങ്ങി. 40 ലേറെ കടവുകളുണ്ടായിരുന്ന പുഴ മാലിന്യം തള്ളാനുള്ള സ്ഥലമായി മാറി. അധികൃതർ ഇടപെട്ട് 26 കോടി രൂപയുടെ പദ്ധതി എത്രയും വേഗം ആരംഭിക്കണം എന്നാണ് ആവശ്യം.