വർക്ക് അറ്റ് നിയർ ഹോം അടക്കം മൂവാറ്റുപുഴയ്ക്ക് വൻ പദ്ധതികൾ
Mail This Article
മൂവാറ്റുപുഴ∙ കിഫ്ബിയുടെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നു ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മൂവാറ്റുപുഴയിൽ വർക്ക് അറ്റ് നിയർ ഹോം പദ്ധതി നടപ്പാക്കാനുള്ള വിപുലമായ പദ്ധതിയുമായി മൂവാറ്റുപുഴ ബജറ്റ്. നഗരസഭയുടെ ലൈബ്രറി മന്ദിരത്തിൽ ഇതിനായി 3000 ചതുരശ്ര അടി വിസ്തീർണം വരുന്ന ഭാഗം നീക്കിവയ്ക്കും. കംപ്യൂട്ടറുകളും, വേഗം കൂടിയ ഇന്റർനെറ്റ് സൗകര്യം അടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കും. വർക്ക് അറ്റ് നിയർ ഹോം എന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരവാസികളായ ഐടി പ്രഫഷനലുകൾക്കു ഇവിടെ ഇരുന്ന് ജോലി ചെയ്യാൻ കഴിയും.
വിപുലമായ തൊഴിൽ മേളയും ഫ്യൂച്ചർ മൂവാറ്റുപുഴ ക്യാംപെയ്നുകൾ സംഘടിപ്പിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. ഒട്ടേറെ ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കൊപ്പം സ്ത്രീ ശാക്തീകരണം വയോജന ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള മൂവാറ്റുപുഴ നഗരസഭ ബജറ്റ് വൈസ് ചെയർപഴ്സൻ സിനി ബിജു അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് അധ്യക്ഷനായി. 86,68,400 രൂപ മുന്നിരിപ്പും 48,26,98,130 രൂപ വരവും ഉൾപ്പെടെ 49,13,66,530 രൂപ വരവും 48,26,01,930 രൂപ ചെലവും 87,64,600 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റിലെ മറ്റു പദ്ധതികൾ
∙ മൂവാറ്റുപുഴയാറിനെ മാലിന്യ മുക്തമാക്കാൻ 10 ലക്ഷം
∙ നഗരസഭ കായിക ടീമുകൾക്ക് രൂപം നൽകും
∙ മുഴുവൻ സ്കൂളുകളിലും ജിംനേഷ്യം തുറക്കും
∙ ബഡ്സ് സ്കൂൾ നിർമാണം ഓപ്പൺ ജിംനേഷ്യം എന്നിവ ഈ വർഷം പൂർത്തീകരിക്കും
∙ ഭൂരഹിത ഭവനരഹിതർക്ക് ഭൂമി, വീട് എന്നിവ ലഭ്യമാക്കാൻ 50 ലക്ഷം
∙ കിഴക്കേക്കര വെൽനെസ് സെന്റർ അർബൻ പോളി ക്ലിനിക്കായി ഉയർത്തും
∙ കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം നഗരസഭയുടെ ഡ്രീം ലാൻഡ് പാർക്കിൽ നിന്ന് തൊടുപുഴയാറിനു കുറുകെ തൂക്കുപാലവും പേട്ട മുതൽ കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിർമിക്കാൻ നാലര കോടി
∙ നിലവിലുള്ള പുഴയോര പാതയുടെ നവീകരണത്തിനായി 5 ലക്ഷം രൂപ
∙ മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ യാഥാർഥ്യമാക്കും
∙ മണ്ണാൻകടവ് തോടിന്റെ ശുചീകരണത്തിനും നവീകരണത്തിനുമായി 10 ലക്ഷം രൂപ
∙ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിന് 84 ലക്ഷം
∙ കുര്യന്മല മിനി സ്റ്റേഡിയത്തിന് 75 ലക്ഷം
∙ ചിൽഡ്രൻസ് പാർക്കിൽ ഹാപ്പിനെസ് പാർക്ക് ഒരുക്കുന്നതിനായി 10 ലക്ഷം
∙ കാവുംകരയിൽ വനിത ഓപ്പൺ ജിംനേഷ്യം ആരംഭിക്കുന്നതിന് 8. 46 ലക്ഷം
∙ ആയുർവേദ ആശുപത്രി നവീകരണത്തിന് 12 ലക്ഷവും ഹോമിയോ ആശുപത്രി നവീകരണത്തിന് 28 ലക്ഷവും ജനറൽ ആശുപത്രി നവീകരണത്തിന് 1.35 കോടിയും
∙ സർക്കാർ സ്കൂളിൽ നാപ്കിൻ മെഷീൻ സ്ഥാപിക്കുന്നതിന് 4 ലക്ഷം
∙ വനിതകളുടെ ശുചിമുറിക്ക് 10 ലക്ഷവും മുനിസിപ്പൽ പാർക്കിൽ വനിതകൾക്ക് ഫീഡിങ് റൂമിന് 1.5 ലക്ഷവും
∙ നഗര അതിർത്തിയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ടെക്നിക്കൽ സ്കൂൾ
∙ പൊതു ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് 18 ലക്ഷം രൂപ
∙മൂവാറ്റുപുഴയിലെ പൈതൃക പാലം സംരക്ഷണത്തിനായി 3 ലക്ഷം.