മലമ്പാമ്പിന്റെ നൂറോളം മുട്ടകൾ വിരിയിച്ച് കുര്യഞ്ചിറ തമ്പി; വനപാലകർക്ക് കൈമാറും
Mail This Article
അരൂർ∙ പാടശേഖരത്തിന് സമീപത്ത് നിന്നു കിട്ടിയ നൂറോളം മലമ്പാമ്പിന്റെ മുട്ടകൾ നശിപ്പിക്കാതെ പാത്രത്തിൽ സൂക്ഷിച്ചു വിരിയിച്ചു. പാമ്പ് പിടിത്തത്തിൽ വനപാലകരുടെ പരിശീലനം ലഭിച്ച തുറവൂർ കുര്യഞ്ചിറ തമ്പിയാണ് മലമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനപാലകർക്ക് അന്ന് കൈമാറിയിരുന്നു. പാമ്പിനെ വനപാലകർ കൊണ്ടു പോയതിനു ശേഷമായിരുന്നു മുട്ടകളുടെ കാര്യം നാട്ടുകാർ തമ്പിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇക്കാര്യം വനപാലകരെ അറിയിച്ചതിനു ശേഷം കിട്ടിയ മുട്ടകൾ കമ്പിളി പുതപ്പിൽ പ്ലാസ്റ്റിക് ഡ്രമ്മിൽ സുക്ഷിക്കുകയായിരുന്നു. നൂറിലധികം മുട്ടകളാണ് ലഭിച്ചത്. ഇതിൽ പത്തിലധികം മുട്ടകൾ വിരിഞ്ഞു. മുഴുവൻ മുട്ടകളും വിരിഞ്ഞ ശേഷം വനപാലകർക്ക് കൈമാറും.
20 വർഷത്തിലേറെയായി പാമ്പുകളെയും വന്യജീവികളെയും പിടികൂടി വനപാലകർക്ക് കൈമാറി വരികയാണ് കുര്യഞ്ചിറ തമ്പി. വെള്ളിമൂങ്ങ, മരപ്പട്ടി, ഉടുമ്പ്, മൂർഖൻ, അണലി, മലമ്പാമ്പ് എന്നിവയെയും പിടികൂടി തമ്പി വനപാലകർക്ക് കൈമാറിയിട്ടുണ്ട്. മൂന്ന് വർഷം മുൻപാണ് പാമ്പ് പിടിത്തത്തിന് സർക്കാർ തമ്പിക്ക് പരിശീലനം നൽകിയത്. പരിശീലനം ലഭിച്ചു കഴിഞ്ഞാൽ പാമ്പ് പിടിക്കുന്നതിനായി ഉപകരണങ്ങൾ നൽകുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞിരുന്നു. ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമ്പി പറഞ്ഞു.