ADVERTISEMENT

കളമശേരി ∙ വ്യവസായ മേഖലയിൽ തൊഴിലാളികൾ ആശ്രയിക്കുന്ന ഏലൂർ പാതാളം ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയിട്ട് 3 മാസം പിന്നിട്ടു. 150 പേരെ കിടത്തി ചികിത്സയുള്ള ആശുപത്രിയിൽ പ്രതിമാസം ചെറുതും വലുതുമായി ശരാശരി 250 ശസ്ത്രക്രിയകളാണു നടന്നിരുന്നത്. മാർച്ച് 16 മുതൽ ശസ്ത്രക്രിയകൾ പൂർണമായും നിലച്ചിരിക്കുകയാണ്. രോഗികളുടെയും ബന്ധുക്കളുടെയും ദുരിതം കാണാൻ ആരുമില്ലാത്ത അവസ്ഥയാണ്. ശസ്ത്രക്രിയകൾ നീട്ടിവയ്ക്കുകയോ രോഗികളെ മറ്റ് ആശുപത്രികളിലേക്കു പറഞ്ഞുവിടുകയോ ആണ് ഇപ്പോൾ ചെയ്യുന്നത്.ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന ഓട്ടോക്ലേവ് യന്ത്രം തകരാറിലായതാണു ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം. പുതിയ യന്ത്രങ്ങൾ എത്തിച്ചതിലെ കാലതാമസവും എത്തിച്ച യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതുമാണു ശസ്ത്രക്രിയകൾ പുനരാരംഭിക്കുന്നതിലെ തടസ്സം.

ജെം (ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസ്) പോർട്ടൽ വഴിയാണ് ഇഎസ്ഐ ആശുപത്രി 2 ഓട്ടോക്ലേവ് വാങ്ങുന്നതിനു മാർച്ച് 4ന് ഓർഡർ നൽകിയത്. കരാറനുസരിച്ച് ഹരിയാനയിലെ തയ്മോൾ ഓട്ടോക്ലേവ് ഇന്ത്യ മാർച്ച് 19ന് യന്ത്രം ആശുപത്രിയിൽ സ്ഥാപിക്കേണ്ടതാണ്. എന്നാൽ എത്തിയത് ഒരു യന്ത്രം മാത്രം. കൂലിത്തർക്കം ആരോപിച്ച് ഈ യന്ത്രം ഇറക്കാനാവാതെ ഒരുമാസം കൊച്ചിയിൽ കെട്ടിക്കിടന്നു. ഏപ്രിൽ 20ന് ആശുപത്രിയിലെത്തിച്ച യന്ത്രം കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെയും മറ്റും ഇടപെടലിനെത്തുടർന്ന് തൊഴിലാളികൾ സൗജന്യമായി ഇറക്കിവച്ചു. ഈ യന്ത്രം ഓപ്പറേഷൻ തിയറ്റർ പ്രവർത്തിക്കുന്ന ഒന്നാം നിലയിലേക്ക് ആര് കയറ്റും എന്നതായിരുന്നു പിന്നത്തെ തർക്കം. 12–ാം ദിവസം കമ്പനി ചുമതലപ്പെടുത്തിയ തൊഴിലാളികളും ആശുപത്രി ജീവനക്കാരും ചേർന്ന് യന്ത്രം ഒന്നാം നിലയിൽ എത്തിച്ചു.

ഒന്നാംനിലയിൽ എത്തിച്ച യന്ത്രം പ്രവർത്തനക്ഷമമാക്കി കൈമാറാൻ കമ്പനി ടെക്നിഷ്യനെ അയയ്ക്കാൻ കാലതാമസം വന്നതാണ് അടുത്ത പ്രശ്നം. 2 യന്ത്രങ്ങളും എത്തി ടെക്നിഷ്യന്മാർ തിയറ്ററിൽ സ്ഥാപിച്ചുവെങ്കിലും പ്രവർത്തിപ്പിക്കാനായില്ല. നിലവാരമില്ലാത്ത യന്ത്രങ്ങളാണ് എത്തിച്ചതെന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടവർ പറയുന്നു.ശസ്ത്രക്രിയകൾ മുടങ്ങിയതും ഓട്ടോക്ലേവ് യന്ത്രം സ്ഥാപിക്കാത്തതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും എത്രയും വേഗം യന്ത്രം പ്രവർത്തന ക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കാണിച്ചു ജില്ല ലീഗൽ സർവീസ് അതോറിറ്റി ഇഎസ്ഐ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് നോട്ടിസ് അയച്ചിരുന്നു.

രോഗികളുടെ ദുരിതം ആരും കാണുന്നില്ല, ഇടപെടുന്നില്ല
വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ തൊഴിലാളികൾ ആശ്രയിക്കുന്ന പ്രമുഖ ആശുപത്രിയിൽ ശസ്ത്രക്രിയകൾ 3 മാസമായി മുടങ്ങിയിട്ടും ഒൗദ്യോഗിക തലത്തിലുള്ള ഇടപെടലുകളൊന്നും പ്രശ്നം പരിഹരിക്കാൻ ഉണ്ടാകുന്നില്ല. ട്രേഡ് യൂണിയനുകളും ഇടപെടുന്നില്ല. ആശുപത്രി അധികൃതരും തയ്മോൾ ഓട്ടോക്ലേവ് ഇന്ത്യയും മെയിലുകൾ അയയ്ക്കുക മാത്രമാണ് ചെയ്യുന്നത്. 2 ടെക്നിഷ്യന്മാർ 5 പ്രാവശ്യം നേരിട്ടെത്തിയിട്ടും പ്രവർത്തിപ്പിക്കാൻ കഴിയാത്ത യന്ത്രങ്ങളാണിത്. പ്രവർത്തനം ഓൺലൈനായി വിശദീകരിക്കാമെന്നാണിപ്പോൾ കമ്പനിയുടെ ഒടുവിലത്തെ അറിയിപ്പ്. ഇതു സ്വീകാര്യമല്ലെന്നും ഒരാഴ്ചയ്ക്കകം ഓട്ടോക്ലേവുകൾ പ്രവർത്തിപ്പിച്ചു കാണിക്കണമെന്നും മെഡിക്കൽ സൂപ്രണ്ട് മറുപടി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com