ADVERTISEMENT

പെരുമ്പാവൂർ∙ 10 ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ എന്നിവ പിടികൂടി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശപ്രകാരം എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഇതിന്റെ ഭാഗമായി 17 കേസുകൾ പെരുമ്പാവൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു. 

പെരുമ്പാവൂർ ജ്യോതി ജംക്‌ഷനിലെ കടകളുടെ മുകൾത്തട്ടിലെ രഹസ്യ അറകളിൽ നിന്നാണ് 10 ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അസം നൗഗാവ് സ്വദേശികളായ ആരിഫുൽ ഇസ്‌ലാം (18), മൻജൂറിൽ ഹഖ് (18), അലി ഹുസൈൻ (20) എന്നിവരെ കസ്റ്റഡിലെടുത്തു. പെരുമ്പാവൂർ ഫിഷ്  മാർക്കറ്റ് ഭാഗത്തുനിന്ന് കഞ്ചാവുമായി നൗഗാവ് സ്വദേശി നജ്മുൽ ഹഖ് (27) പിടിയിലായി. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലാപ്ടോപ് മോഷ്ടിച്ചതിന് ആറുമാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് നജ്മുൽ ഹഖ്. 

പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തെ കെട്ടിടത്തിലെ മുറിയിൽ നിന്ന് 5 കുപ്പി ഹെറോയിനുമായി നൗഗാവ് സ്വദേശി ഖൈറുൽ ഇസ്‌ലാം (34) അറസ്റ്റിലായി. കണ്ണന്തറ ഭാഗത്തുള്ള ബംഗാൾ കോളനിയിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിച്ച ഒരു മലയാളി യുവാവിനെയും ബിവറേജ് ഭാഗത്ത് പരസ്യമായി മദ്യപിച്ചവരെയും പിടികൂടി. പെരുമ്പാവൂർ പട്ടണത്തിൽ കഞ്ചാവ് വലിച്ചുകൊണ്ടിരുന്നവരെയും കസ്റ്റഡിയിലെടുത്തു. മഞ്ഞപ്പെട്ടി ഭാഗത്ത് പണം വച്ച് ചീട്ടുകളിയിലേർപ്പെട്ട മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെയും പിടികൂടി. ഇവരിൽ നിന്ന് 6000 രൂപയും കണ്ടെടുത്തു. 

എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം.റാസിക്, ആൽബിൻ സണ്ണി, ടി.എസ്.സനീഷ്, എഎസ്ഐ പി.എ.അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ബെന്നി ഐസക് എന്നിവരുൾപ്പെടുന്ന ടീം സംഘം തിരിഞ്ഞാണ് പരിശോധന നടത്തിയത്. രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടുവരെ നീണ്ടു. നേരത്തെ നടത്തിയ പരിശോധനകളിൽ 50 ലക്ഷത്തിലേറെ രൂപയുടെ ലഹരി വസ്തുക്കൾ പെരുമ്പാവൂരിൽ നിന്ന് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com