ADVERTISEMENT

കൊച്ചി∙ അനധികൃതമായി നഗരത്തിലെ ഫുട്പാത്തുകൾ കയ്യേറുന്നവർക്കെതിരെ ‘ഓപ്പറേഷൻ ഫുട്പാത്ത്!’ ഫുട്പാത്ത് കയ്യേറിയുള്ള വഴിയോരക്കച്ചവടത്തിനു പുറമേ അനധികൃത പാർക്കിങ്, ഫുട്പാത്ത് തകർച്ച എന്നിവയെല്ലാം ഒഴിവാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ശക്തമായ നടപടിക്കാണു ജില്ലാഭരണകൂടം തുടക്കമിടുന്നത്. ഉന്നത നിലവാരത്തിൽ നവീകരിച്ച ഫുട്പാത്തുകൾ പോലും ചെറിയ ഇടവേളയ്ക്കുള്ളിൽ കയ്യേറിയതിനെ തുടർന്നു നഗരത്തിൽ അപകടം പതിവായ സാഹചര്യത്തിലാണു നീക്കം. ഓപ്പറേഷന്റെ ഭാഗമായി നഗരപരിധിയിൽ വിവിധ വകുപ്പുകളുടെ കീഴിലുള്ള റോഡുകളിലെ നടപ്പാതകളിൽ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ഇന്നലെ പരിശോധന നടത്തി. 

മണിക്കിരി ക്രോസ് റോഡ്, എംജി റോഡിലെ ജോസ് ജംക്‌ഷൻ, എംജി റോഡിൽ നിന്നു കോൺവന്റ് റോഡിലേക്കുള്ള പ്രവേശന ഭാഗം, ശ്രീകണ്ഠത്ത് വെസ്റ്റ് റോഡ്, പവർ ഹൗസ് എക്സ്റ്റൻഷൻ റോഡ്, ചിറ്റൂർ റോഡിൽ കച്ചേരിപ്പടി മുതൽ അയ്യപ്പൻകാവു വരെയുള്ള ഭാഗം എന്നിവിടങ്ങളിൽ പരിശോധന നടന്നു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കോർപറേഷൻ, പൊതുമരാമത്തു വകുപ്പ്, പൊലീസ്, റവന്യ‌ു വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. പിഡബ്ല്യുഡിയും കോർപറേഷനും ഇതിനോടു ബന്ധപ്പെട്ടു തയാറാക്കിയിട്ടുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കലക്ടർ നിർദേശം നൽകി. സിഎസ്എംഎലിന്റെ നേതൃത്വത്തിൽ കുറച്ചുകാലം മുൻപ് നഗരത്തിലെ നടപ്പാതകളിലേറെയും സൗന്ദര്യവൽക്കരിച്ചിരുന്നു. 

ഭിന്നശേഷി സൗഹൃദമായ രീതിയിലാണു പലയിടത്തും നവീകരണം നടന്നത്. ഈ സമയത്തു അനധികൃത കച്ചവട സ്ഥാപനങ്ങളെ ഉൾപ്പെടെ ഒഴിപ്പിക്കുകയും ചെയ്തു. നടപ്പാതകൾക്കു സമീപം പൊതുവേദികൾ ഒരുക്കി കലാപരിപാടികളുൾപ്പെടെ അവതരിപ്പിക്കാനും ജനങ്ങൾക്ക് ഒത്തുകൂടാനുമുള്ള മനോഹരമായ വേദികളും പലയിടത്തും നിർമിച്ചു. എന്നാൽ, നീക്കം ചെയ്ത കച്ചവടസ്ഥാപനങ്ങളുമായി മാസങ്ങൾക്കുള്ളിൽ ഉടമകൾ മടങ്ങിയെത്തി. രാത്രിയായാൽ പലയിടത്തും തട്ടുകടകളും ഫുട്പാത്ത് കയ്യേറുകയാണ്. ഫുട്പാത്തിലെ വാഹനപാർക്കിങ്ങും വർധിച്ചിട്ടുണ്ട്. ഫുട്പാത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ കാൽനടയാത്രക്കാർക്കു കഴിയാത്തതിനെ തുടർന്നു ചീറിപ്പായുന്ന വാഹനങ്ങൾക്കു മുന്നിൽക്കുടുങ്ങി പലരും അപകടത്തിൽപെടുന്നുണ്ട്. ഇതേപ്പറ്റിയുള്ള പരാതികൾ ഏറിയ സാഹചര്യത്തിലാണു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള കർശന നടപടിക്കു കലക്ടർ തുടക്കമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com