ഹൈടെക് മോട്ടർ വെഹിക്കിൾ ഫിറ്റ്നസ് സെന്റർ: കൂലി കൊടുക്കാൻ കാശില്ല; പൂട്ടി
Mail This Article
മൂവാറ്റുപുഴ∙ ജില്ലയിലെ ആദ്യത്തെ ഹൈടെക് മോട്ടർ വെഹിക്കിൾ ഫിറ്റ്നസ് സെന്റർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു വീണ്ടും അടച്ചുപൂട്ടി. മൂവാറ്റുപുഴ പെരുമ്പല്ലൂരിൽ പ്രവർത്തിച്ചിരുന്ന ഹൈടെക് മോട്ടർ വെഹിക്കിൾ ഫിറ്റ്നസ് ആൻഡ് ഡ്രൈവിങ് സെന്റർ ആണു ജീവനക്കാർക്ക് ശമ്പളം കുടിശികയായതിനെ തുടർന്നു 3 മാസം മുൻപ് അടച്ചു പൂട്ടിയത്. പ്രവർത്തന മേൽനോട്ടം വഹിച്ചിരുന്ന കെൽട്രോൺ മറ്റൊരു കമ്പനിക്ക് ഹൈടെക് സെന്ററിന്റെ നടത്തിപ്പിന് ഉപകരാർ നൽകിയിരുന്നു. ഈ കമ്പനിയുമായുള്ള കരാർ പുതുക്കാത്തതും സെന്റർ അടച്ചുപൂട്ടലിലേക്കു നയിച്ചു. 3 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച ഹൈടെക് സെന്റർ അടച്ചു പൂട്ടിയതോടെ പണ്ടപ്പിള്ളിയിലെ ഒരു മൈതാനത്താണു ഡ്രൈവിങ് ടെസ്റ്റും മറ്റും നടത്തുന്നത്.
2017 ൽ ആരംഭിച്ച ഹൈടെക് മോട്ടർ വെഹിക്കിൾ ഫിറ്റ്നസ് ആൻഡ് ഡ്രൈവിങ് സെന്ററിൽ ആധുനിക രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ്, വെഹിക്കിൾ ഫിറ്റ്നസ് പരിശോധന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റ്, വെഹിക്കിൾ ഫിറ്റ്നസ് പരിശോധന എന്നിവ കംപ്യൂട്ടർവൽക്കരിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ സുതാര്യമാക്കാനും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും ചൂഷണങ്ങൾ അവസാനിപ്പിക്കാനും ആയിരുന്നു പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ഇതിനായി ഓട്ടമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്, വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ എന്നിവയെല്ലാം സെന്ററിലുണ്ട്.
കെൽട്രോൺ ആയിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മോട്ടർ വാഹന വകുപ്പ് റീജനൽ ഓഫിസ് പ്രവർത്തിച്ചിരുന്ന മിനി സിവിൽ സ്റ്റേഷനു സമീപം വാഴപ്പിള്ളിയിൽ നടന്നിരുന്ന ഡ്രൈവിങ് ടെസ്റ്റും ഫിറ്റ്നസ് ടെസ്റ്റും എല്ലാം പെരുമ്പല്ലൂരിലെ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ ഡ്രൈവിങ് ടെസ്റ്റിനും മറ്റും മോട്ടർ വാഹന വകുപ്പ് ഓഫിസിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള പണ്ടപ്പിള്ളിയിൽ എത്തേണ്ട അവസ്ഥയാണ്.