ഓണം കഴിഞ്ഞാൽ എറണാകുളം ജില്ലയിൽ സിപിഎം സമ്മേളന കാലം; ഒക്ടോബർ 5 നു മുൻപു ബ്രാഞ്ച് സമ്മേളനങ്ങള്
Mail This Article
കൊച്ചി∙ പാർട്ടിയിൽ സമാധാന കാലം, പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനെതിരെ ജനരോഷം പരകോടിയിൽ – പരസ്പര പൂരകമല്ലാത്തൊരു കാലഘട്ടത്തിൽ ജില്ലയിൽ സിപിഎം സമ്മേളന കാലം തുടങ്ങുന്നു. മറ്റു ജില്ലകളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയെങ്കിലും ഇവിടെ ഓണം കഴിഞ്ഞിട്ടേ സമ്മേളനത്തിരക്കാവൂ. 2025 ജനുവരി 26, 27, 28 തീയതികളിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തോടെ പൂർത്തിയാകും.
ഒരു ഏരിയ കമ്മിറ്റിയിലും കാര്യമായ വിഭാഗീയതയില്ല. സംസ്ഥാന തലത്തിലുണ്ടായിരുന്ന വിഭാഗീയതയുടെ കണ്ണികളായിരുന്നവരെയെല്ലാം അടിച്ചൊതുക്കിയുണ്ടാക്കിയ സമാധാനം അതേ പടി തുടരുന്നതിനാൽ അസമാധാനത്തിന്റെ വിത്തുകളൊന്നും സമ്മേളന കാലത്തു മുളയ്ക്കാനില്ല.
നടപടി നേരിട്ടവർക്കു ശാപമോക്ഷമുണ്ടാകുമോ എന്നറിയാനുണ്ട്. എത്ര മാത്രം ശ്രമിച്ചിട്ടും തിരഞ്ഞെടുപ്പുകളിൽ മുന്നോട്ടു പോകാനാവാത്തത് എന്തുകൊണ്ടെന്നു പാർട്ടിയുടെ ഓരോ ഘടകവും ചർച്ച ചെയ്യേണ്ടിവരും. ഇതൊന്നുമല്ല നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്– സർക്കാരിനെതിരെയുള്ള ജനരോഷം സമ്മേളനങ്ങളിൽ എത്രകണ്ട് പ്രതിഫലിക്കുന്നു, അതു പാർട്ടി ഘടകങ്ങൾ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന രണ്ടു ചോദ്യങ്ങളാണ്.
തലമാറ്റം എങ്ങനെ
കാര്യമായ തലമാറ്റവും തലമുറ മാറ്റവും ഇൗ സമ്മേളന കാലത്ത് അത്ര പ്രതീക്ഷിക്കുന്നില്ല. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ തുടർന്നേക്കും. തിരഞ്ഞെടുപ്പു വിജയങ്ങളുണ്ടായില്ലെന്ന പോരായ്മയല്ലാതെ അദ്ദേഹത്തിനെതിരെ വേറെ കുറ്റങ്ങളില്ല. പുതിയ പേരുകൾ ആ സ്ഥാനത്തേക്ക് ഉയർന്നിട്ടില്ല. ലോക്കൽ സെക്രട്ടറി മുതൽ മുകളിലേക്ക് 3 ടേം പൂർത്തിയായ സെക്രട്ടറിമാർ മാറണം. 75 വയസ്സ് കഴിഞ്ഞവരും ഒഴിയണം.
കഴിഞ്ഞ സമ്മേളനത്തിൽ കാര്യമായ തലമുറ മാറ്റം വന്നതിനാൽ ഇക്കുറി അത്തരക്കാർ കുറയും. ജില്ലാ കമ്മിറ്റിയിൽ പ്രായത്തിന്റെ പേരിൽ ചില മാറ്റങ്ങളുണ്ടാവാം. സംസ്ഥാന കമ്മിറ്റിയിൽ ജില്ലയിൽ നിന്ന് 6 പേരുണ്ട്. ഇതിൽ സി.എം. ദിനേശ്മണി, ഗോപി കോട്ടമുറിക്കൽ എന്നിവർ 75 കഴിഞ്ഞതിനാൽ ഒഴിയേണ്ടി വരും. സിഐടിയു ജില്ലാ നേതൃ നിരയിലുള്ള പി. ആർ. മുരളീധരൻ, ജോൺ ഫെർണാണ്ടസ് എന്നിവർ ഇൗ ഒഴിവിലേക്കു വരാം.
വനിതാ പ്രാതിനിധ്യം കണക്കിലെടുത്താൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുഷ്പ ദാസ് സംസ്ഥാന കമ്മിറ്റിയിലെത്താം. എം. സി.ജോസഫൈൻ, സരോജിനി ബാലാനന്ദൻ എന്നിവർ പ്രതിനിധീകരിച്ച ജില്ലയിൽ നിന്ന് ഇപ്പോൾ വനിതാ നേതാക്കൾ ആരുമില്ല.വിഭാഗീയതയുടെ പേരിലും തിരഞ്ഞെടുപ്പു കാലത്തെ വീഴ്ചകളുടെ പേരിലും ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ട നേതാക്കളുടെ പാപം മോചിപ്പിച്ചോ എന്നതിലും ജില്ലാ സമ്മേളനത്തിൽ തീരുമാനമുണ്ടാവും.
ആർഭാടം വേണ്ട, ചുവപ്പു പരേഡ് വേണം
പണക്കൊഴുപ്പും ആർഭാടവും വേണ്ട, ലളിതമായി സമ്മേളനങ്ങൾ നടത്തിയാൽ മതിയെന്നാണു ജില്ലാ കമ്മിറ്റിയുടെ തീരുമാനം. റെഡ് വൊളന്റിയർ പരേഡും സമ്മേളനങ്ങളും ഒഴിവാക്കില്ല. തിരഞ്ഞെടുപ്പു പരാജയത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ദുർബല ബൂത്തുകൾ കണ്ടെത്തി, അവിടെയും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയ ശേഷമാണു സമ്മേളന കലണ്ടർ നിശ്ചയിച്ചിരിക്കുന്നത്. 150 ലേറെ ദുർബല ബ്രാഞ്ചുകളാണു ജില്ലയിൽ കണ്ടെത്തിയത്.
3130 ബ്രാഞ്ച് സമ്മേളനങ്ങൾ
ഒക്ടോബർ 5 നു മുൻപു ജില്ലയിലെ 3130 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയാക്കും. 162 ലോക്കൽ കമ്മിറ്റികളിൽ സമ്മേളനം ഒക്ടോബർ 31 നു മുൻപും പൂർത്തിയാക്കും. കഴിഞ്ഞ സമ്മേളനം വരെ 20 ഏരിയ കമ്മിറ്റികൾ ഉണ്ടായിരുന്നത്, കഴിഞ്ഞ സമ്മേളനത്തിൽ 16 ആയി ചുരുക്കി. ഏരിയ സമ്മേളനങ്ങൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാകും.