കയ്യേറ്റം അവസാനിപ്പിക്കണം; ദേശീയപാത കയ്യേറി അനധികൃത കച്ചവടം
Mail This Article
നെടുമ്പാശേരി ∙ ദേശീയപാത കയ്യേറി അനധികൃത കച്ചവടങ്ങൾ പെരുകുന്നു. രാവും പകലും പട്രോളിങ് നടത്തുന്ന ദേശീയപാത ഉദ്യോഗസ്ഥരാകട്ടെ ഇതു കണ്ടില്ലെന്ന് നടിക്കുന്നു. അത്താണി ഐശ്വര്യ നഗർ പരിസരം, കോട്ടായി തുടങ്ങിയ സ്ഥലങ്ങളിലാണ് പഴയ ദേശീയപാതയിൽ അനധികൃത കച്ചവടം നാൾക്കുനാൾ പെരുകുന്നത്. പഴയ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂറ്റൻ ചരക്കു ലോറികളിൽ കരിങ്കല്ല് കൊണ്ടു വന്ന് റോഡരികിൽ ഇറക്കിയിട്ട ശേഷം ചെറിയ ലോറികളിൽ കയറ്റി വിൽപന നടത്തുന്നുണ്ട്.
വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട പാചക വാതക സിലിണ്ടർ കമ്പനിയുടെ ഗോഡൗൺ ആയും ദേശീയപാതയെ മാറ്റിയിരിക്കുകയാണ്. ദേശീയപാതയോരത്ത് വലിയ വാഹനങ്ങളിൽ നിറച്ച ഗ്യാസ് സിലിണ്ടറുകൾ എത്തിച്ച് ചെറിയ വാഹനങ്ങളിൽ കയറ്റി വിടുന്നത് പതിവു കാഴ്ചയാണ്. ഗോഡൗണിന്റെ വാടക ഒഴിവാക്കിയാണ് സ്വകാര്യ വ്യക്തി റോഡരികിൽ ഇത്തരത്തിൽ സിലിണ്ടർ വിതരണം നടത്തുന്നത്.
കുറുന്തലക്കോട്ട് ചിറ ഭാഗത്ത് പഞ്ചായത്ത് സ്ഥാപിച്ച 2 പുതിയ ക്യാമറകൾ ഇത്തരം അനധികൃത കച്ചവടത്തിന് വേണ്ടി സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായും പരാതിയുണ്ട്. അത്താണി ഐശ്വര്യ നഗർ റസിഡന്റ്സ് അസോസിയേഷന്റെ പ്രധാന കവാടത്തോട് ചേർന്ന് രാവും പകലും നിരയായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പ്രദേശവാസികൾക്ക് ദുരിതം സൃഷ്ടിക്കുന്നു.
വിനോദയാത്രാ സംഘങ്ങളും മറ്റും ഇവിടെ ഇറങ്ങി ഭക്ഷണവും മറ്റും കഴിച്ച ശേഷം അവശിഷ്ടങ്ങളും പാത്രങ്ങളും റോഡരികിൽ ഉപേക്ഷിച്ച് പോകുന്നതും പതിവാണ്. പൊലീസും പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെട്ട് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും ജനങ്ങളുടെ സമാധാന ജീവിതത്തിന് അവസരമൊരുക്കണമെന്നും ഐശ്വര്യ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ.സുരേഷ്, സെക്രട്ടറി പി.വി.ദിദേഷ്കുമാർ എന്നിവർ ആവശ്യപ്പെട്ടു.