റോഡിൽ അപകടം ഒരുക്കും ‘ഉയരപ്പാത’; നിർമാണസ്ഥലത്ത് അപകടങ്ങൾ തുടർക്കഥ
Mail This Article
അരൂർ ∙ ഉയരപ്പാത നിർമാണസ്ഥലത്തെ ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്നു. ഇന്നലെ വൈകിട്ട് മണിക്കൂറുകളോളമായിരുന്നു ഗതാഗതക്കുരുക്ക്.അരൂർ അബാദ് കോൾഡ് സ്റ്റോറേജിനു എതിർവശം ഉയരപ്പാതയുടെ ഗർഡറിനു മുകളിൽ വെൽഡിങ് ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളി കാൽ വഴുതി താഴെ വീണിരുന്നു. മറ്റു തൊഴിലാളികൾ ചേർന്നു പരുക്കേറ്റയാളെ എറണാകുളത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുകളിൽ വെൽഡിങ് ജോലി നടത്തുമ്പോൾ താഴേയ്ക്കു തീപ്പൊരി വീണ് 2 ഇരുചക്ര വാഹനയാത്രികർക്കു നിസ്സാര പൊള്ളലേറ്റു. കൂടാതെ, 4 ബൈക്ക് യാത്രക്കാരാണ് ഇന്നലെ റോഡിലെ ചെളിയിൽ തെന്നിവീണത്. റോഡുകളുടെ തകർച്ചയും വെള്ളക്കെട്ടും കാരണമാണ് ഇന്നലെ കനത്ത ഗതാഗതക്കുരുക്കുണ്ടായത്. കുമ്പളം തെക്കോട്ട് അരൂർ ക്ഷേത്രം കവല വരെ വാഹനയാത്രികർ എത്താൻ ഒരു മണിക്കൂറിലേറെ വേണ്ടി വന്നു. കുരുക്കില്ലെങ്കിൽ കുമ്പളത്തു നിന്നും അരൂർ ക്ഷേത്രം കവല വരെ എത്താൻ 5 മിനിറ്റ് മതി.
അരൂരിൽ നിന്നു വൈറ്റില ഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. അരൂരിലെ ഇടറോഡുകളിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു. അരൂർ പള്ളിയറക്കാവ് റോഡിലാണ് കുരുക്കു രൂക്ഷമായത്. മഴ ദിവസങ്ങളോളം കനത്തു പെയ്തതോടെ ദേശീയ പാതയിൽ കുണ്ടും കുഴികളും നിറഞ്ഞു. നിലവിൽ റോഡ് പഴയ അവസ്ഥയിലായി.