മരട് - കുമ്പളം അതിർത്തി തർക്കം: നിർമാണം നിർത്തിവയ്ക്കാൻ നിർദേശം; സംരംഭകൻ വെട്ടിലായി
Mail This Article
മരട് ∙ നഗരസഭ കുമ്പളം പഞ്ചായത്ത് അതിർത്തി തർക്ക സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തിവയ്ക്കാൻ മരട് നഗരസഭാ സെക്രട്ടറി നിർദേശം നൽകി. 7000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഷോപ്പിങ് സമുച്ചയം എറണാകുളം സ്വദേശിയുടേതാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തർക്കത്തെ തുടർന്ന് ഈ സംരംഭകനാണ് വെട്ടിലായത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മരട് നഗരസഭാധ്യക്ഷൻ കലക്ടർക്കു കത്തുനൽകി. തർക്കം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണു കത്തയച്ചത്.
2019ൽ നഗരസഭ നൽകിയ ബിൽഡിങ് പെർമിറ്റ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതുക്കി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. എന്നാൽ, തർക്ക സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് മരട് നഗരസഭയ്ക്കു കത്ത് നൽകിയിരുന്നു. ഇതിനുമുൻപ് നഗരസഭ ബോർഡ് സ്ഥാപിച്ചപ്പോഴും തർക്കം ഉണ്ടായിരുന്നു.
എന്നാൽ ഈ പ്രദേശം മരട് വില്ലേജിൽ ഉൾപ്പെട്ടതാണെന്നും ആളുകൾ കെട്ടിടനികുതി അടയ്ക്കുന്നത് മരട് നഗരസഭയിൽ ആണെന്നും നഗരസഭ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി തർക്കം ആ പ്രദേശത്തെ ആളുകൾക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായും അടിയന്തര നടപടി സ്വീകരിക്കണമെന്നും നഗരസഭാധ്യക്ഷൻ കലക്ടർക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.