സിഎസ്എംഎൽ ഫണ്ട്: ചങ്ങമ്പുഴ പാർക്ക് നവീകരിച്ചത് 4.24 കോടി രൂപയ്ക്ക്; ഇനി സ്മാർട്ടാണ് പാർക്കുകൾ
Mail This Article
കൊച്ചി ∙ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ച ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന്റെയും മറ്റു പൊതു ഇടങ്ങളുടെയും ഉദ്ഘാടനം ഇന്ന്. ഫോർട്ട് കൊച്ചിയിൽ നെഹ്റു പാർക്ക് ഉൾപ്പെടെ നവീകരിച്ച 3 പൊതു ഇടങ്ങളാണു സിഎസ്എംഎൽ നവീകരിച്ചത്. 8 കോടി രൂപയിലേറെ ചെലവഴിച്ചാണ് ഈ നവീകരണ പ്രവർത്തനങ്ങൾ. 4.24 കോടി രൂപ സിഎസ്എംഎൽ ഫണ്ട് ഉപയോഗിച്ചു ജിസിഡിഎയുടെ നേതൃത്വത്തിലാണു ചങ്ങമ്പുഴ പാർക്ക് നവീകരിച്ചത്. പാർക്കിന്റെ ലാൻഡ് സ്കേപിങ്, ഓഡിറ്റോറിയം നവീകരണം, ശുചിമുറികൾ, ആംഫി തിയറ്റർ, വാട്ടർ ഫൗണ്ടൻ, നടപ്പാത നിർമാണം എന്നിവയാണു നടപ്പാക്കിയത്. ഇന്നു വൈകിട്ട് 5.30നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സ്ലൈഡ്, മെറി ഗോ റൗണ്ട്, സീസോ, ഊഞ്ഞാലുകൾ തുടങ്ങി കുട്ടികൾക്കു വേണ്ടി 32 കളിയുപകരണങ്ങൾ സജ്ജമാക്കിയാണു പോർട്ട് കൊച്ചിയിൽ നെഹ്റു പാർക്ക് നവീകരിച്ചത്. വോക്‌വേ നവീകരിച്ചു. എത്തിലിൻ പ്രൊപ്പിലിൻ ഡൈൻ ടെർപോളിമർ (ഇപിഡിഎം) വിരിച്ചിട്ടുണ്ട്. മരത്തണലിൽ ഇരിക്കാനായി ചാരുബെഞ്ചുകൾ തയാറാക്കി. ശുചിമുറികളും ഫീഡിങ് ബ്ലോക്കും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി റോ–റോ ജെട്ടിക്കു മുൻപിലുള്ള സ്ഥലം 38 ലക്ഷം രൂപ ചെലവഴിച്ചാണു നവീകരിച്ചത്. റോ– റോ ജെട്ടിയിലേക്കുള്ള വാഹനങ്ങളുടെ സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്ന തരത്തിലാണു നവീകരണമെന്ന് സിഎസ്എംഎൽ അധികൃതർ പറഞ്ഞു.
ഫോർട്ട് കൊച്ചി റവന്യു ഡിവിഷനൽ ഓഫിസിന്റെ മുൻവശം 58 ലക്ഷം രൂപ ചെലവഴിച്ചാണു നവീകരിച്ചത്. ഫോർട്ട് കൊച്ചിയിൽ നവീകരിച്ച പൊതു ഇടങ്ങളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എംപിയുടെയും കെ.ജെ. മാക്സി എംഎൽഎയുടെയും സാന്നിധ്യത്തിൽ മേയർ എം. അനിൽകുമാർ നിർവഹിക്കും. ഫോർട്ട് കൊച്ചിയിൽ 144 കോടി രൂപ ചെലവിൽ നടപ്പാക്കാനിരുന്ന സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി മുടങ്ങിയതോടെ അതിനു ചെലവഴിക്കാനിരുന്ന തുകയാണു പൊതു ഇടങ്ങളുടെ നവീകരണത്തിനായി ഉപയോഗിക്കുന്നത്.