ADVERTISEMENT

 കൊച്ചി∙ ഓണാഘോഷ വേളയിൽ നഗരത്തിനു സുരക്ഷയൊരുക്കാൻ രണ്ടായിരത്തഞ്ഞൂറോളം പൊലീസുകാർ. ഓണത്തിരക്കേറുന്ന കൊച്ചി നഗരത്തിൽ 24 മണിക്കൂർ നിരീക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ആഘോഷവേളകളിലെ തിരക്കിന്റെ മറപറ്റി കുറ്റവാളികളും മോഷ്ടാക്കളും നഗരത്തിലേക്കു കടന്നു കയറുന്നതിനു തടയിടാനുള്ള പരിശ്രമമാണു പൊലീസിന്റേത്. ഇന്നലെ ചുമതലയേറ്റ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ സിറ്റി ഡിസിപിമാരായ കെ.എസ്.സുദർശൻ, ജുവ്വനപ്പുഡി മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസുകാരെ വരും ദിവസങ്ങളിൽ നഗരത്തിൽ തിരക്കേറുന്ന മേഖലകളിൽ വിന്യസിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഊർജിത ശ്രമം ട്രാഫിക് പൊലീസ് വിഭാഗവും നടത്തുന്നുണ്ട്. തിരുവോണത്തിന് ഐഎസ്എൽ ഫുട്ബോൾ മാച്ച് നടക്കുന്ന സാഹചര്യത്തിൽ അധിക പൊലീസ് വിന്യാസം വേണ്ടി വന്നേക്കുമെന്നാണു പൊലീസ് നിഗമനം. ഇതിനുള്ള ക്രമീകരണങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ നേത‍ൃത്വത്തിൽ ചെയ്യുന്നുണ്ട്.   

കൂടുതൽ ഫുട് പട്രോളിങ്
മറൈൻ ഡ്രൈവ്, ഫോർട്കൊച്ചി, ക്വീൻസ് വോക്ക് വേ, ബ്രോഡ്‌വേ, വൈറ്റില ഹബ്, കലൂർ ബസ് സ്റ്റാൻഡ്, മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക ഫുട് പട്രോളിങ് നടത്തും. മുന്നൂറോളം പൊലീസുകാരാണു ഫുട് പട്രോളിങ് സംഘത്തിൽ ഉണ്ടാവുക. 

തിരക്കിനിടെയുണ്ടാകുന്ന പോക്കറ്റടി ഒഴിവാക്കാനും തിരക്കുള്ള സ്ഥലങ്ങളിലേക്കു ലഹരിവിൽപനക്കാർ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും. തിരക്കിനിടെ ബസുകളുടെ മത്സര ഓട്ടം അപകടമുണ്ടാക്കുന്നതു തടയാൻ നഗരത്തിൽ പരിശോധന കർശനമാക്കും. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകും. 

സിസിടിവി  നിരീക്ഷണം ശക്തമാക്കും
നഗരം ഏതാണ്ടു പൂർണമായും പൊലീസിന്റെ സിസിടിവി നിരീക്ഷണത്തിലാണ്. നഗരത്തിലെ വിവിധ കച്ചവടസ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളും കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പകലും രാത്രിയും ഉന്നത ഉദ്യോഗസ്ഥർ കൺട്രോൾ റൂമിലെത്തി നിരീക്ഷണത്തിനു ചുക്കാൻ പിടിക്കുകയും ഫീൽഡിലുള്ള ഉദ്യോഗസ്ഥർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. സിസിടിവി ക്യാമറയില്ലാത്ത മേഖലകളിൽ പട്രോളിങ് ഉൾപ്പെടെ ഫീൽഡ് പൊലീസിങ് ശക്തമാക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സർവീസ് ബസുകളിലും ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡുകളിലും കൊച്ചി സിറ്റി വനിത സെൽ, വനിതാ സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ യൂണിഫോമിലും മഫ്തിയിലും നിയോഗിക്കും. ബസുകൾക്കുള്ളിലും ബസ് സ്റ്റോപ്പുകളിലും പുറത്തും കുറ്റകൃത്യങ്ങളുണ്ടായാൽ ഉടൻ നടപടിയെടുക്കും.

മുൻകാലങ്ങളിലെല്ലാം ഓണത്തിരക്കിന്റെ മറപറ്റി ഇതര സംസ്ഥാന പോക്കറ്റടിക്കാരും മോഷ്ടാക്കളും രംഗത്തെത്താറുണ്ടെന്നതു മുൻകൂട്ടിക്കണ്ടാണു നടപടി. പാർക്ക്, ബീച്ച്, ബസ്റ്റോപ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥരും സ്പെഷൽ ഡ്യൂട്ടിയിലുണ്ടാകും. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പിങ്ക് പൊലീസ് പട്രോളിങ്ങും നടത്തും. രാത്രിയും പകലും മോട്ടർ സൈക്കിൾ പട്രോളിങ്ങിനായി കൂടുതൽ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.  

English Summary:

To ensure a safe and enjoyable Onam for residents and visitors, the Kochi City Police will deploy 2,500 personnel for comprehensive security measures including crime prevention, traffic control, and crowd management. Special arrangements are being made for Thiruvonam and the ISL football match.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com