ADVERTISEMENT

കൊച്ചി ∙ വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളികകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപന നടത്തിയ മെഡിക്കൽ ഷോപ്പിന്‌ നോട്ടിസ്‌. കടവന്ത്രയിലെ സ്പെക്ട്രം ഫാർമ എന്ന മെഡിക്കൽ ഷോപ്പിനാണ്‌ ഡ്രഗ്‌സ്‌ കൺട്രോൾ വിഭാഗം നോട്ടിസ്‌ നൽകിയത്‌. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികളെടുക്കുമെന്നും വ്യക്തമാക്കി. ഇത്തരത്തിൽ വാങ്ങുന്ന ഗുളികകൾ ലഹരിമരുന്നായി ദുരുപയോഗം ചെയ്യാറുണ്ട്. ഷോപ്പിൽ ലഹരി മരുന്നു വിൽപന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും ഡ്രഗ്സ് കൺട്രോൾ വിഭാഗവും പരിശോധന നടത്തിയത്‌.

വേദനസംഹാരികൾ രേഖകളില്ലാതെ ഇവിടെ വിൽപന നടത്തുന്നതായി കണ്ടെത്തി.  ഈ വർഷം ജൂലൈ മുതൽ സ്പെക്ട്രം ഫാർമയിൽ 20,910 വേദനസംഹാരി ഗുളികകൾ വാങ്ങി. അതിൽ 18,535 ഗുളികകൾ വിറ്റു. 2758 ഗുളികകളും വിറ്റതു രേഖകൾ ഇല്ലാതെയാണ്. ലഹരി വസ്തുവായി ദുരുപയോഗിക്കുന്ന മറ്റൊരു ഗുളികയും വ്യക്തമായ കുറിപ്പടിയില്ലാതെ വിറ്റിട്ടുണ്ട്‌. മെഡിക്കൽ ഷോപ്പിൽ സിഗരറ്റ് റോളിങ് പേപ്പറുകളും വൻതോതിൽ കണ്ടെത്തി. 

സ്ഥാപന ഉടമയ്ക്കു ജില്ലയിൽ 13 മെഡിക്കൽ ഷോപ്പുകളുണ്ടെന്നും അവിടെയും പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം ഗുളികകൾ 5 ഗ്രാം മുതൽ കൈവശം വയ്ക്കുന്നതു 10 വർഷം വരെ കഠിന തടവു കിട്ടാവുന്ന കുറ്റമാണ്‌. മെഡിക്കൽ ഷോപ്പിൽനിന്ന് ഇത്തരം ഗുളികകൾ കുറിപ്പടിയില്ലാതെ വാങ്ങുന്നവരെ കണ്ടെത്താൻ എക്സൈസ് സംഘം അന്വേഷണം നടത്തും. ഡ്രഗ് ഇൻസ്പെക്ടർ ടെസി തോമസ്, ഗ്ലാഡിസ് പി.കാച്ചപ്പിള്ളി, എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, പ്രിവന്റീവ് ഓഫിസർ പ്രദീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കാർത്തിക്, ജിജി അശോകൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

English Summary:

Spectrum Pharma, a medical shop located in Kadavanthra, is under investigation by the Drugs Control Department for allegedly selling painkillers without requiring a doctor's prescription. The department has issued a notice to the shop and warned of serious consequences, including the potential cancellation of their license, if found guilty. This action follows a raid conducted by the Excise Department and the Drugs Control Department based on information about the illegal sale of narcotics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com